കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ ആൾമാറാട്ടം നടത്തി ജോലി ചെയ്‌തതിന് പിടിയിലായ അഫ്‌ഗാൻ പൗരൻ ഈദ് ഗുൽ കേരളത്തിൽ എത്തിയത് ഇയാളുടെ അമ്മാവന് ഒപ്പമാണെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കപ്പൽശാലയിലെ കരാറുകാരന്റെ തൊഴിലാളിയാണ് ഈദ് ഗുല്ലിന്റെ അമ്മാവൻ. ഇയാൾ അസം സ്വദേശിയാണ്. ഈദ് ഗുല്ലിനെ ജോലിക്കു കൊണ്ടുവരുന്നതു നിയമവിരുദ്ധമാണെന്ന് അറിയില്ലെന്നാണ് ഇയാളുടെ മൊഴി.
അഫ്‌ഗാനിസ്‌ഥാനിൽ ജോലി ലഭിക്കാതായതോടെ ആണ് ഈദ് ഗുൽ അസമിലെ അമ്മവീട്ടിലെത്തിയത്. കൊച്ചിൻ ഷിപ്പ്‌യാർഡിൽ ജോലിചെയ്യുന്ന അമ്മാവനു അസുഖം ബാധിച്ചതോടെ പരിചരിക്കാനായി കൊച്ചിയിലെത്തി. ഇയാൾ സുഖപ്പെട്ടപ്പോൾ ഇരുവരും ഒരുമിച്ചു കപ്പൽശാലയിലെ കരാറുകാരന്റെ സഹായികളായി ജോലി ചെയ്‌തു. താൻ അഫ്‌ഗാൻ പൗരനാണെന്ന് കപ്പൽശാല അധികാരികൾ അറിഞ്ഞതോടെ ഈദ് ഗുൽ കൊൽക്കത്തയിലേക്കു കടന്നുകളഞ്ഞു. ഇത് സംശയം വർധിപ്പിക്കാൻ ഇടയാക്കി.
പ്രതിരോധവകുപ്പിനു വേണ്ടി കൊച്ചി കപ്പൽശാല നിർമിക്കുന്ന വിമാനവാഹിനിക്കപ്പലിന്റെ നിർമാണ സാമഗ്രികൾ ഒരുക്കുന്നതിൽ ഇരുവരും സഹായികളായി ജോലി ചെയ്‌തിട്ടുണ്ട്. എന്നാൽ വിമാനവാഹിനിക്കുള്ളിൽ ഇവർ കയറിയിട്ടില്ല.
അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്‌ത ഈദ്ഗുല്ലിനെ അടുത്തദിവസം കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇയാളെ കസ്‌റ്റഡിയിൽ ലഭിക്കുമ്പോൾ കേരളാ പോലീസിനു പുറമേ കേന്ദ്ര ഏജൻസികളും ഈദ് ഗുല്ലിനൊപ്പം ഇയാളുടെ അമ്മാവനെയും ചോദ്യം ചെയ്യും.
Most Read: ടിപിആർ കൂടുതൽ; 5 ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്‌ഥർക്ക് പ്രത്യേക ചുമതല