തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സസ്‌പെൻഷനിലായ എം ശിവശങ്കര്‍ ഒന്നര വര്‍ഷത്തിന് ശേഷം തിരികെ സര്‍വീസില്‍ പ്രവേശിച്ചു. ഇന്ന് രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റിൽ എത്തിയാണ് സർവീസിൽ പ്രവേശിച്ചത്.
ശിവശങ്കറിന് എന്ത് ചുമതലയാകും നല്‍കുകയെന്നതാണ് ഇനി അറിയേണ്ടത്. പുതിയ തസ്‌തികയില്‍ ഉടന്‍ തീരുമാനമെടുക്കും. 2023 ജനുവരിയിൽ ശിവശങ്കർ വിരമിക്കും. ചൊവ്വാഴ്‌ചയാണ് ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചത്. സസ്‌പെൻഷൻ കാലാവധി തീർന്നതിനാൽ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്.
നയതന്ത്രചാനൽ വഴിയുള്ള സ്വർണ കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തു വന്നതോടെയാണ് എം ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്‌തത്. കഴിഞ്ഞ വർഷം ജൂലായ് 16നായിരുന്നു സസ്‌പെൻഷൻ. പിന്നീട് കസ്‌റ്റംസും എൻഫോഴ്‌സ്‌മെന്റും വിജിലൻസും നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയായി. സ്വര്‍ണക്കടത്ത് കേസിലും, ലൈഫ് മിഷൻ അഴിമതി കേസിലുമാണ് പ്രതിചേർത്തത്. സ്വർണക്കടത്ത് കേസിൽ 98 ദിവസമാണ് ശിവശങ്കർ ജയിലിൽ കഴിഞ്ഞത്.
Most Read: സിൽവർലൈൻ വിശദീകരണ യോഗം; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം