ന്യൂഡെൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്ന ഇന്ന് കാർഷിക നിയമങ്ങൾക്ക് എതിരായ പ്രക്ഷോഭം ശക്‌തിപ്പെടുത്തി കർഷകർ. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷകർ പാർലമെന്റിലേക്ക് മാർച്ച് നടത്തും. പാർലമെന്റ് സമ്മേളനം നടക്കുന്ന ദിവസങ്ങളിലെല്ലാം പ്രതിഷേധ മാർച്ച് നടത്താനാണ് കർഷകരുടെ തീരുമാനം.
ദിവസം 200 കർഷകർ വീതം പങ്കെടുക്കുന്ന വിധത്തിലാണ് സമരം. പാർലമെന്റ് മാർച്ച് നടത്തുന്ന എല്ലാവരും ബാഡ്‌ജ് ധരിക്കും. പാർലമെന്റ് വളയാനോ അകത്തേക്ക് തള്ളിക്കയറാനോ ശ്രമിക്കാത്ത വിധത്തിലാണ് സമരം നടത്തുകയെന്ന് കർഷകർ അറിയിച്ചു. മാർച്ചിൽ പങ്കെടുക്കുന്നവരുടെ മൊബൈൽ- ആധാർ നമ്പറുകൾ കൈമാറാമെന്ന് ഡെൽഹി പോലീസുമായുള്ള ചർച്ചയിൽ കർഷകസംഘടനാ നേതാക്കൾ സമ്മതിച്ചിട്ടുണ്ട്.
ഇന്ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനം ഓഗസ്‌റ്റ് 13 വരെ നീണ്ടുനിൽക്കും. 19 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ രാവിലെ 11 മുതൽ വൈകിട്ട് ആറ് വരെ ഇരുസഭകളും ചേരും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ എംപിമാർക്കും മാദ്ധ്യമ പ്രവർത്തകർക്കും പ്രവേശനം അനുവദിക്കൂ. ആർടിപിസിആർ പരിശോധന നിർബന്ധമല്ല. എന്നാൽ വാക്‌സിൻ എടുക്കാത്തവർ ആർടിപിസിആർ പരിശോധന നടത്തണമെന്ന് ലോക്‌സഭാ സ്‌പീക്കർ പറഞ്ഞിരുന്നു.
Most Read: ലോക്ക്ഡൗൺ ഇളവുകളെ വർഗീയ ചേരിതിരിവിന് ഉപയോഗിക്കാനുള്ള നീക്കം അപകടകരം