മലപ്പുറം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം സസൂക്ഷ്‌മം നിരീക്ഷിച്ച് സമയോചിതമായി സർക്കാർ നടത്തുന്ന കോവിഡ് ഇളവുകളെ പോലും വർഗീയ ചേരിതിരിവിന് ഉപയോഗിക്കാനുള്ള നീക്കം അപകടകരമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി പറഞ്ഞു.
വാദിസലാമിൽ ജില്ലാപ്രവർത്തക സമിതി യോഗം ഉൽഘാടനം ചെയ്‌തു പ്രസംഗിക്കുകയായായിരുന്നു ഇദ്ദേഹം. കേന്ദ്ര മന്ത്രിയുൾപ്പെടെ ഉന്നത സ്‌ഥാനത്തുള്ളവരും പ്രമുഖ പാർടി വക്‌താക്കളും ലോക്ക്ഡൗൺ ഇളവുകളെ ഉപയോഗിച്ച് സാമുദായിക ധ്രുവികരണത്തിനും കേരളീയരെ അധിക്ഷേപിക്കുന്ന രീതിയിലും സംസാരിക്കുന്നത് പ്രതിഷേധാർഹമാണ്; അബ്‌ദുറഹ്‌മാൻ ദാരിമി വ്യക്‌തമാക്കി.
സാമുദായിക സൗഹാർദം നിലനിർത്തി എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ ആഘോഷങ്ങളിൽ പങ്കാളികളാകണം. സർക്കാരും ജില്ലാ ഭരണാധികാരികളും നിർദേശിക്കുന്ന മുഴുവൻ കാര്യങ്ങളും പാലിച്ചു കൊണ്ടായിരിക്കണം ബലിപെരുന്നാൾ ആഘോഷമെന്നും ഇദ്ദേഹം പറഞ്ഞു.
കെകെഎസ്‍ തങ്ങൾ, പിഎം മുസ്‌തഫ കോഡൂർ, ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, പികെഎം സഖാഫി ഇരിങ്ങല്ലൂർ, പികെ മുഹമ്മദ് ബശീർ, അലവിക്കുട്ടി ഫൈസി, സികെയു മൗലവി, യൂസുഫ് ബാഖവി, കെപി ജമാൽ കരുളായി, മുഹമ്മദ് മൂന്നിയൂർ എന്നിവർ പ്രവർത്തക സമിതി യോഗത്തിൽ പ്രസംഗിച്ചു.
ലോക്ക്ഡൗൺ ഇളവുകളെ വിയോജിപ്പിന്റെ വിത്ത് പാകാനും, വര്‍ഗീയവല്‍കരിച്ച് ജനകീയ ഐക്യത്തിന് വിള്ളലുണ്ടാക്കാനും ഉപയോഗിക്കുന്ന ദുഷ്‌ട ശക്‌തികൾ അതില്‍ നിന്ന് പിന്‍തിരിയണമെന്ന് പ്രവർത്തകസമിതി യോഗവും ഏകകൺഠമായി ആവശ്യപ്പെട്ടു. പൊൻമള മൊയ്‌തീൻ കുട്ടി ബാഖവി സമാപന പ്രാർഥന നിർവഹിച്ച യോഗത്തിൽ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന മദ്രസ അധ്യാപകർക്ക് സാമ്പത്തിക സഹായവും വിതരണം ചെയ്‌തു.
Must Read: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; തീരുമാനം തെറ്റെന്ന് IMA