ന്യൂഡെൽഹി: കർഷക നേതാക്കളെ കൊല്ലാൻ ഗൂഢാലോചന നടക്കുന്നതായി ആരോപണം. നേതാക്കളെ കൊല്ലാൻ പദ്ധതിയിട്ട് എത്തിയ അക്രമിയെ പിടികൂടിയതായി കർഷക നേതാക്കൾ പറഞ്ഞു. സിംഗുവില്‍ രാത്രി അസാധാരണ വാര്‍ത്താസമ്മേളനം വിളിച്ച് ചേർത്ത് അക്രമിയെ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കുകയും ചെയ്‌തു.
നാല് കർഷക നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടാണ് അക്രമി എത്തിയതെന്ന് സംയുക്‌ത കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് സംശയാസ്‌പദമായ രീതിയിൽ സിംഗുവിൽ നിന്ന് കർഷകർ ഇയാളെ പിടികൂടിയത്. തുടർന്ന് ഇയാളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് ആക്രമണം നടത്താൻ ലക്ഷ്യമിട്ട് എത്തിയ വ്യക്‌തിയെന്ന് മനസിലായത്.
കർഷക നേതാക്കളെ വധിക്കാനും റിപ്പബ്ളിക് ദിനത്തിൽ നടക്കുന്ന ട്രാക്‌ടർ റാലി തടസപ്പെടുത്താനും ലക്ഷ്യമിട്ടാണ് എത്തിയതെന്ന് ഇയാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. താൻ ഉൾപ്പെടുന്ന പത്തംഗ സംഘത്തിന് ഇതിനായി നിർദ്ദേശം കിട്ടിയെന്നും ഇതിന് പോലീസിലെ ചിലരുടെ സഹായമുണ്ടെന്നും ഇയാൾ പറഞ്ഞു. പ്രതിഫലമെന്ന നിലയില്‍ പതിനായിരം രൂപ ലഭിച്ചുവെന്ന് പിടിയിലായ ആള്‍ പറഞ്ഞു.
ആക്രമിയെ പിന്നീട് കർഷക നേതാക്കൾ ഉന്നത പോലീസ് ഉദ്യോഗസ്‌ഥർക്ക് കൈമാറി. കർഷക സമരം അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നുവെന്നും കർഷക നേതാക്കൾ ആരോപിച്ചു.
Also Read: ആന്ധ്രയിൽ വീണ്ടും അജ്‌ഞാത രോഗം