ന്യൂഡെൽഹി: യുദ്ധഭീതി നിലനിൽക്കുന്നതിനിടെ യുക്രെയ്‌നിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനുള്ള വഴി തേടുകയാണ് മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ. വിമാനസർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതും ടിക്കറ്റ് ലഭിക്കാത്തതും പ്രതിസന്ധിയായി. ഇതിനിടെ യുക്രെയ്‌നിൽ നിന്ന് സർവീസ് ഏർപ്പെടുത്തിയിരിക്കുകയാണ് എയർ ഇന്ത്യ.
22, 24, 26 തീയതികളിൽ എയർ ഇന്ത്യ വിമാനങ്ങൾ ബോറിസ്‌പിൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസ് നടത്തും. ഇതിനായുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എയർ ഇന്ത്യ ഓഫിസുകൾ, വെബ്‌സൈറ്റ്, അംഗീകൃത ട്രാവൽ ഏജന്റുമാർ, കോൾ സെന്ററുകൾ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. യുക്രെയ്‌നിൽ നിന്ന് ആവശ്യത്തിന് സർവീസില്ലെന്ന പരാതി ലഭിച്ചതിനാൽ എയർ ഇന്ത്യ, യുക്രെയ്‌നിയൻ ഇന്റർനാഷണൽ എയർലൈൻസ് എന്നിവയുടെ സർവീസുകൾ ഏർപ്പെടുത്തുമെന്ന് സ്‌ഥാനപതി കാര്യാലയം ഇന്നലെ വ്യക്‌തമാക്കിയിരുന്നു.
വിദ്യാർഥികൾ ലഭ്യമാകുന്ന ആദ്യ ഫ്‌ളൈറ്റിൽ തന്നെ നാട്ടിലേക്ക് വരണമെന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശം. എയർ ടിക്കറ്റുകളുടെ വില താങ്ങാനാകാത്തതിനാലാണ് വിദ്യാർഥികൾ പലരും യുക്രെയ്‌നിൽ കുടുങ്ങിയിരിക്കുന്നത്. 2500ഓളം മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പടെ 20000ത്തോളം മലയാളികളാണ് യുക്രെയ്‌നിലുള്ളത്.
Most Read: ചൊറിച്ചിൽ വന്നാൽ പിന്നെ ചൊറിഞ്ഞല്ലേ പറ്റൂ; എന്നാലും ഇത്രയും വേണ്ടിയിരുന്നില്ല…