ന്യൂഡെൽഹി: ടാറ്റയുടെ പുതുനേതൃത്വത്തിന് കീഴിൽ ജനുവരി 23നകം എയർ ഇന്ത്യ വീണ്ടും സർവീസ് തുടങ്ങിയേക്കും. ദേശാസാൽക്കരണത്തിന് ശേഷമുള്ള 68 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ മാസമാണ് എയർ ഇന്ത്യയെ ടാറ്റ വീണ്ടും സ്വന്തമാക്കിയത്.
ഉടമസ്‌ഥാവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇതിന് ശേഷമാവും പ്രവർത്തനം തുടങ്ങുക. നടപടി ക്രമങ്ങൾ വൈകുകയാണെങ്കിൽ ഈ തീയതി നീട്ടാനുള്ള സാധ്യതയുണ്ടെന്ന് ടാറ്റയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
കരാർ പ്രകാരം എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ്, എയർ ഇന്ത്യ സ്‌റ്റാറ്റ്സ് (50 ശതമാനം ഓഹരി) എന്നിവയുടെ പ്രവർത്തനം നിശ്‌ചിത സമയത്തിനകം ആരംഭിക്കേണ്ടതുണ്ട്. കരാർ പ്രകാരമുള്ള അന്തിമ ദിവസമാണ് ജനുവരി 23.
അതേസമയം, മെഗാ എയർലൈനായി പ്രവർത്തിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്‌തത വന്നിട്ടില്ല. കുറഞ്ഞ നിരക്കിലുള്ള സേവനമാണോ എന്നതുൾപ്പടെയുള്ള കാര്യങ്ങളും തീരുമാനിക്കേണ്ടതുണ്ട്. മാനേജ്‌മെന്റ് ഘടന, സർവീസുകളുടെ പുനഃസംഘടന എന്നിവയും പരിഗണയിലാണ്.
Read Also: ഫോട്ടോഷൂട്ടിന് ഇടയിലെ രസകരമായ വീഡിയോ പങ്കുവെച്ച് ‘ജാൻ.എ.മൻ’ ടീം