കവരത്തി: രാജ്യദ്രോഹകുറ്റം ചുമത്തിയ കേസിൽ ചലച്ചിത്ര സംവിധായിക ഐഷ സുൽത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്‌ത് വിട്ടയച്ചു. ഐഷയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയില്ല. ദ്വീപിൽ നിന്ന് മടങ്ങാനും പോലീസ് അനുമതി നൽകിയിട്ടുണ്ട്.
കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം അഭിഭാഷകനോടൊപ്പം കവരത്തിയിൽ എത്തിയ ഐഷയെ പോലീസ് മൂന്ന് തവണ ചോദ്യം ചെയ്‌തു. ഇന്നലെ 15 ഉദ്യോഗസ്‌ഥർ തുടർച്ചയായി ഏഴ് മണിക്കൂറാണ് ഇവരെ ചോദ്യം ചെയ്‌തത്. ഇതിന് ശേഷം അന്വേഷണ ഉദ്യോഗസ്‌ഥർ യോഗം ചേരുകയും ഐഷയെ വീണ്ടും വിളിപ്പിക്കാൻ തീരുമാനം എടുക്കുകയുമായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ ഇന്ന് രാവിലെ പത്ത് മണിക്കാണ് ഐഷ കവരത്തി പോലീസ് ഹെഡ്‌ക്വാർട്ടേഴ്‌സിൽ ഹാജരായത്.
ഐഷയുടെ സാമ്പത്തിക ഇടപാടുകൾ, അടുത്തകാലത്ത് രൂപംകൊണ്ട ബന്ധങ്ങൾ, ഇന്നലെ ചോദ്യം ചെയ്‌തതിൽ നിന്ന് ലഭിച്ച വൈരുധ്യമുള്ള ചിലഭാഗങ്ങളുടെ വിശദാംശങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഇന്ന് പോലീസ് ചോദിച്ചറിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Also Read: ഇസ്രോ ചാരക്കേസ്; പ്രാഥമിക അന്വേഷണ റിപ്പോർട് സമർപ്പിച്ച് സിബിഐ