തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടക്കുന്ന കോൺഗ്രസിന്റെ ഐശ്വര്യ കേരളയാത്ര നാളെ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. സംസ്‌ഥാന സർക്കാരിനെതിരായ സമരത്തിൽ തലസ്‌ഥാന നഗരം കലുഷിതം ആകുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ രംഗപ്രവേശനം എന്നത് ശ്രദ്ധേയമാണ്.
ഇതിനിടെ, സ്‌ഥാനാർഥി നിർണയ ചർച്ചകൾക്കായി ഉമ്മൻചാണ്ടിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റിയും നാളെ രാവിലെ ചേരുന്നുണ്ട്. ചൊവ്വാഴ്‌ച ശംഘുമുഖം കടപ്പുറത്ത് വെച്ച് നടക്കുന്ന കേരളയാത്രയുടെ സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും.
ശബരിമല വിഷയം മുതൽ പിഎസ്‌സി പ്രക്ഷോഭം വരെയുള്ള കാര്യങ്ങൾ ചർച്ച ചെയ്‌താണ് ഐശ്വര്യ കേരളയാത്ര തിരുവനന്തപുരത്തേക്ക് എത്തുന്നത്. സർക്കാർ സ്‌ഥാപനങ്ങളിലെയും വകുപ്പുകളിലെയും അനധികൃത നിയമനങ്ങൾക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന യൂത്ത് കോൺഗ്രസിനും കേരളയാത്രയുടെ വരവ് ഊർജം പകരും.
ജില്ലാ അതിർത്തിയായ മുക്കടയിൽ രാവിലെ 9.30നാണ് സ്വീകരണം നടക്കുക. തുടർന്ന് വാദ്യമേളകളുടെയും ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയോടെ ഐശ്വര്യ കേരളയാത്ര വർക്കലയിൽ എത്തും. ആറ്റിങ്ങൽ, ചിറയിൻ കീഴ്, വാമനപുരം, നെടുമങ്ങാട്, അരുവിക്കര എന്നിവിടങ്ങളിലും യാത്രക്ക് സ്വീകരണം നൽകും.
ഞായറാഴ്‌ച രാവിലെ കണ്ടോൺമെന്റ് ഹൗസിൽ വിവിധ സംഘടനാ പ്രതിനിധികളുമായി പ്രതിപക്ഷ നേതാവ് ചർച്ച നടത്തും. പിന്നീട് വാർത്താസമ്മേളത്തിന് ശേഷം കാട്ടാക്കട, ഉച്ചക്കട, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി കേരളയാത്ര വൈകിട്ട് പാറശാലയിൽ സമാപിക്കും.
ചൊവ്വാഴ്‌ച വൈകിട്ട് മൂന്നരക്ക് ശംഖുമുഖത്ത് നടക്കുന്ന സമാപന സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി പങ്കെടുക്കുക. സമ്മേളനം അദ്ദേഹം ഉൽഘാടനം ചെയ്യും.
Also Read: ഇടതുപക്ഷത്തിന് തുടർഭരണ സാധ്യത; വെള്ളാപ്പള്ളി നടേശൻ