തിരുവനന്തപുരം: കെകെ രമ എംഎല്‍എക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ എംഎം മണിയെ രൂക്ഷമായി വിമര്‍ശിച്ച് എഐവൈഎഫ്. എംഎം മണിയുടെ വാക്കുകള്‍ ഇടത് രാഷ്‌ട്രീയത്തിന് ചേരാത്തതെന്ന് എഐവൈഎഫ് വിമര്‍ശിച്ചു.
മണിയുടെ പരാമര്‍ശം നാക്കുപിഴയായോ നാട്ടുഭാഷയായോ വ്യാഖ്യാനിക്കാന്‍ കഴിയില്ല. സൈബര്‍ കടന്നലുകളുടെ വിവരമില്ലാത്ത വായ്‌ത്താരികൾ ഏറ്റുപാടുകയല്ല വേണ്ടത്. കെകെ രമയെ വ്യക്‌തിഹത്യ നടത്താന്‍ കടന്നലുകള്‍ക്കും എംഎം മണിക്കും അവകാശമില്ലെന്നും എഐവൈഎഫ് പ്രതികരിച്ചു.
അതേസമയം കെകെ രമക്ക് എതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുകയാണ് എംഎം മണി. മഹതി എന്നത് നല്ല ഒന്നാന്തരം ഭാഷയാണ്. വിധവ എന്നത് പ്രതിപക്ഷ ചോദ്യത്തിന് നല്‍കിയ മറുപടിയാണ്. രമയെ മുന്‍നിര്‍ത്തിയുള്ള യുഡിഎഫ് നീക്കമാണ് നിലവില്‍ നടക്കുന്നത്; മണി പറഞ്ഞു.
കെകെ രമ എപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെ തേജോവധം ചെയ്യുന്നു. ഇന്നലെയും ആ ഭാഷ ഉപയോഗിച്ചതിന് എതിരെ ആയിരുന്നു തന്റെ മറുപടി. നിയമസഭയില്‍ വന്നാല്‍ വിമര്‍ശനം കേള്‍ക്കേണ്ടി വരും. ഇനിയും വിമര്‍ശിക്കുമെന്നും എംഎം മണി പ്രതികരിച്ചു. ജനതാദളിന് സീറ്റ് കൊടുത്തത് കൊണ്ട് മാത്രമാണ് വടകരയില്‍ കെകെ രമ വിജയിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
Most Read: പേര് പോലെ തന്നെ ‘നത്തിങ്’; ഫോണിനൊപ്പം ചാർജർ ഉണ്ടാവില്ലെന്ന് സൂചന