തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡണ്ട് കെ സുധാകരനും പൂർണ പിന്തുണ നൽകുന്നതായി സൂചിപ്പിച്ച് എകെ ആന്റണി. പാർട്ടി പ്രശ്‌നങ്ങളിൽ മധ്യസ്‌ഥതക്കില്ലെന്ന് എഐസിസി നേതൃത്വത്തോട് എകെ ആന്റണി വ്യക്‌തമാക്കി. അഭിപ്രായം പറയാത്തതിന് കാരണം ഗ്രൂപ്പുകളുടെ അതിപ്രസരമാണെന്നും അദ്ദേഹം വിമർശിച്ചു. ഇപ്പോൾ ഗ്രൂപ്പുകൾക്ക് വഴങ്ങിയാൽ പാർട്ടിക്ക് അത് ഗുണം ചെയ്യില്ലെന്നും എകെ ആന്റണി അറിയിച്ചു.
രമേശ് ചെന്നിത്തല കെപിസിസി നേതൃത്വത്തിനെതിരെ പരസ്യ വിമർശനം നടത്തിയതിന് പിന്നാലെയാണ് എകെ ആന്റണി തന്റെ നിലപാട് വ്യക്‌തമാക്കുന്നത്. ഉമ്മൻ ചാണ്ടിയുടെയും തന്റെയും കാലത്താണ് കോൺഗ്രസിനെ തിരിച്ച് കൊണ്ടുവന്നതെന്ന് രമേശ് ചെന്നിത്തല തന്റെ പ്രസ്‌താവനയിൽ പറഞ്ഞിരുന്നു.
എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുക എന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തം. തങ്ങളുടെ കാലഘട്ടത്തിൽ ലീഡറെയും കെ മുരളീധരനെയും തിരികെ കൊണ്ടുവന്നുവെന്നും, മുൻപ് അച്ചടക്ക നടപടി എടുത്തിരുന്നെങ്കിൽ ഇന്നത്തെ പലരും പാർട്ടിയിൽ ഉണ്ടാകുമായിരുന്നില്ലെന്നും ചെന്നിത്തല അറിയിച്ചു. അധികാരം ലഭിച്ചപ്പോൾ ധാർഷ്‌ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ല.
തന്നോട് കാര്യങ്ങൾ ആലോചിക്കണമെന്നില്ല, എന്നാൽ ഉമ്മൻ ചാണ്ടി അങ്ങനെയല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടിയെ അവഗണിച്ച് ആർക്കും മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. തന്നെ മുതിർന്ന നേതാവെന്ന് വിളിക്കരുതെന്നും 63 വയസ് പ്രായമേ തനിക്ക് ഉള്ളുവെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചിരുന്നു.
Read Also: സിപിഐ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്; ആനി രാജയുടെ പ്രസ്‌താവന ചർച്ചയാകും