ന്യൂഡെൽഹി: സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ഡെൽഹി അജോയ് ഭവനില്‍ ചേരും. കേരള പോലീസിന് എതിരെ സിപിഐ ദേശീയ നേതാവ് ആനി രാജ നടത്തിയ പ്രസ്‌താവന വിവാദമായി നിൽക്കുന്ന പശ്‌ചാത്തലത്തിലാണ് രണ്ട് ദിവസത്തെ എക്‌സിക്യൂട്ടീവ് യോഗം ചേരുന്നത്. രാവിലെ 11 മണിക്ക് യോഗം ആരംഭിക്കും.
സംസ്‌ഥാന നേതൃത്വത്തിന്റെ അഭിപ്രായം തേടാതെയാണ് ആനി രാജ വിവാദ പ്രസ്‌താവന നടത്തിയതെന്ന ആക്ഷേപം കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഉന്നയിക്കും. ആനി രാജക്കെതിരെ നടപടി വേണമെന്നും നേതാക്കള്‍ ആവശ്യപ്പെടാൻ സാധ്യതയുണ്ട്.
വിഷയത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ച് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പാർടി ജനറല്‍ സെക്രട്ടറി ഡി രാജക്ക് കത്തയച്ചിരുന്നു. ആനി രാജയുടെ ഘടകമെന്ന നിലയില്‍ ഇക്കാര്യത്തില്‍ ദേശീയ എക്‌സിക്യൂട്ടീവില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും.
കേരള പോലീസിൽ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ട് എന്നായിരുന്നു ആനി രാജയുടെ പ്രസ്‌താവന. സ്‌ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ പോലീസിൽ നിന്ന് ബോധപൂര്‍വം ഇടപെടലുണ്ടാകുകയാണ്. ഗാര്‍ഹിക പീഡനത്തിനെതിരെ സംസ്‌ഥാനത്ത് നിയമം കാര്യക്ഷമമായി നടപ്പാകുന്നില്ല എന്നും ആനി രാജ പറഞ്ഞിരുന്നു.
അതേസമയം, കേരളത്തിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് പാർടി കോണ്‍ഗ്രസ് വൈകാനാണ് സാധ്യത. ഹൈദരാബാദ് വേദിയാക്കണമെന്ന ശുപാര്‍ശയാണ് നിലവിലുള്ളത്. കേരളം, പശ്‌ചിമ ബംഗാള്‍ തിരഞ്ഞെടുപ്പുകളുടെ അവലോകനവും എക്‌സിക്യൂട്ടീവിൽ ഉണ്ടാകും.
Most Read: ടോൾ പ്ളാസകളുടെ എണ്ണം കുറയ്‌ക്കണം; കേന്ദ്രത്തെ സമീപിക്കാൻ ഒരുങ്ങി തമിഴ്‌നാട്