ചെന്നൈ: സംസ്ഥാനത്തെ 48 ടോള്‍ പ്ളാസകളില്‍ 32 എണ്ണം പൂട്ടണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. ഇക്കാര്യത്തിൽ തമിഴ്‌നാട് ഹൈവേ മന്ത്രി എവി വേലു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയുമായി ഉടൻ ചർച്ച നടത്തും. പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള നെമിലി, ചെന്നസമുദ്രം, വനഗരം, ചെങ്കൽപേട്ടിന് അടുത്തുള്ള പറനൂർ, സൂറപ്പട്ട് എന്നീ അഞ്ച് ടോൾ പ്ളാസകള്‍ ഉടൻ പൂട്ടുമെന്നും തമിഴ്‌നാട് സർക്കാർ അറിയിച്ചു.
ദേശീയ പാത ഫീസ് (നിരക്ക് -കളക്ഷൻ നിർണയം) ചട്ടം 2008 അനുസരിച്ച് തമിഴ്‌നാട്ടിൽ 16 ടോൾ പ്ളാസകള്‍ മാത്രമേ സ്‌ഥാപിക്കേണ്ടതുള്ളൂ എന്നാണ് സർക്കാർ നിലപാട്. ടോൾ പ്ളാസകൾക്കിടയിൽ കുറഞ്ഞത് 60 കിലോമീറ്റർ ദൂരം ഉണ്ടായിരിക്കണം. നിലവിൽ സംസ്‌ഥാനത്ത് 48 ടോൾ പ്ളാസകളുണ്ട്. ഇവയിൽ പലതും മേൽപറഞ്ഞ വ്യവസ്‌ഥ ലംഘിക്കുന്നതാണ്.
അതിനിടെ വർധിപ്പിച്ച ടോൾനിരക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാനമെങ്ങും പ്രക്ഷോഭ പരിപാടികൾ നടത്തുമെന്ന് പാട്ടാളി മക്കൾ കക്ഷി, വിടുതലൈ ശിരുതൈകൾ കക്ഷി എന്നീ പാർട്ടികളുടെ നേതാക്കൾ അറിയിച്ചു. പല ടോൾ കേന്ദ്രങ്ങളിലും 4 ശതമാനം മുതൽ 10 ശതമാനം വരെ വർധനവാണ് ദേശീയപാത അതോറിറ്റി കൊണ്ട് വന്നിരിക്കുന്നത്.
Read Also: അവശ്യ മരുന്ന് പട്ടിക പുതുക്കി; 39 മരുന്നുകൾക്ക് വിലയിൽ ഇളവ്