തിരുവനന്തപുരം : ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന് വ്യക്‌തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. സമാധാനപരമായ ജീവിതം ഉറപ്പ് വരുത്താൻ ഭരണമാറ്റം ആവശ്യമാണെന്നും ഈ അനുകൂല സാഹചര്യം നഷ്‌ടപ്പെടുത്താതെ യുഡിഎഫിന്റെ വിജയത്തിനായി പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഈ സാഹചര്യത്തിൽ സ്‌ഥാനാര്‍ഥി നിര്‍ണയത്തിൽ ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കണമെന്നും എകെ ആന്റണി പറഞ്ഞു.
കോൺഗ്രസിൽ തർക്കങ്ങൾ ഉണ്ടാകാറുള്ളതാണ്, എന്നാൽ സിപിഎമ്മിന്റെ ഇന്നത്തെ സ്‌ഥിതി അതല്ലെന്നും, ഇന്ന് ഏറ്റവും കൂടുതൽ കലാപം ഉണ്ടാകുന്നത് സിപിഎമ്മിലും ബിജെപിയിലുമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നേമത്തെ ജനങ്ങള്‍ മുരളീധരനെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഒപ്പം തന്നെ കോൺഗ്രസിലെ സ്‌ഥാനാർഥി നിർണയം വളരെ ചർച്ചകൾക്ക് ശേഷമാണ് തീരുമാനിച്ചതെന്നും, അതിനാൽ തന്നെ സ്‌ഥാനാർഥി നിർണയത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സ്‌ഥാനാർഥി നിർണയത്തിൽ വനിതാ പ്രതിനിധ്യത്തിൽ വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്നും എകെ ആന്റണി വ്യക്‌തമാക്കി. എന്നാൽ വനിതാ പ്രതിനിധ്യത്തിൽ തമ്മിൽ ഭേദം കോൺഗ്രസ് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ സിപിഎം-ബിജെപി ഡീൽ പുതിയ കാര്യമല്ലെന്നും, നിലവിൽ മുഖ്യമന്ത്രി സ്‌ഥാനാർഥിയെ കുറിച്ച് ചർച്ചയില്ലെന്നും ആന്റണി വ്യക്‌തമാക്കി.
Read also : സ്‌ഥാനാർഥി നിര്‍ണയത്തില്‍ ഇടപെടാറില്ല; ബാലശങ്കറിനെ തള്ളി ആര്‍എസ്എസ്