കോഴിക്കോട് : ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നൂറുമേനി കൊയ്യുമെന്നും, എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും വ്യക്‌തമാക്കി ഗതാഗതവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. പൊതുജനങ്ങള്‍ക്ക് വിവാദങ്ങളില്‍ താല്‍പര്യമില്ലെന്നും, അവര്‍ തങ്ങളുടെ ജീവിതാനുഭവം വച്ച് വോട്ടുകള്‍ രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇടത് മുന്നണിയിലേക്ക് എല്‍ജെഡിയും, കേരള കോണ്‍ഗ്രസിന്റെ ജോസ് കെ മാണി വിഭാഗവും എത്തിച്ചേര്‍ന്നത് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കൂടുതല്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ എല്‍ഡിഎഫിനെ പിണറായി വിജയന്‍ തന്നെ നയിക്കുമെന്നും, അതില്‍ ജനങ്ങള്‍ക്ക് യാതൊരു വിധ ആശയക്കുഴപ്പവും ഇല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. അതേസമയം യുഡിഎഫ് സംസ്‌ഥാനത്ത് അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും, നേതാക്കള്‍ക്കിടയില്‍ തന്നെ ആശയവ്യക്‌തത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒപ്പം തന്നെ കേന്ദ്രഗതാഗത നിയമത്തിനെതിരെയും അദ്ദേഹം തന്റെ നിലപാട് വ്യക്‌തമാക്കി. ഈ നിയമത്തിലൂടെ ചെറുകിട ബസ് സര്‍വീസുകളാണ് തകരാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. 100 ബസുകള്‍ ഉള്ളവര്‍ക്ക് ഏത് റൂട്ടിലും ബസ് സര്‍വീസ് നടത്താമെന്ന നിയമത്തിലൂടെ കേരളത്തിലെ ചെറുകിട ബസ് സര്‍വീസുകള്‍ തകരുമെന്നതില്‍ സംശയമില്ലെന്നും, ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്‌ഥാനങ്ങളിലെ കുത്തകകള്‍ക്ക് വേണ്ടിയാണ് ഈ നിയമമെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. ഒപ്പം തന്നെ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് നിയമപരമായും, രാഷ്‌ട്രീയപരമായും ഇതിനെ നേരിടുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Read also : തലസ്‌ഥാനത്ത് കോവിഡ് നിയന്ത്രണ ലംഘനം; കളക്‌ടറോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ