കോഴിക്കോട്: സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ചേർന്ന എന്‍സിപി കോഴിക്കോട് ജില്ലാ നിര്‍വാഹക സമിതി യോഗത്തില്‍ ബഹളവും കൈയ്യാങ്കളിയും. എകെ ശശീന്ദ്രന്റെ സ്‌ഥാനാർഥിത്വത്തെ ചൊല്ലിയാണ് ബഹളമുണ്ടായത്. എകെ ശശീന്ദ്രന്‍ മാറിനില്‍ക്കണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. മുക്കം മുഹമ്മദിനെ സ്‌ഥാനാർഥിയാക്കണം എന്നതാണ് ഇവരുടെ ആവശ്യം.
എലത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ സ്‌ഥാനാർഥി ആരെന്ന കാര്യം ചര്‍ച്ച ചെയ്യാനായാണ് യോഗം ചേര്‍ന്നത്. എകെ ശശീന്ദ്രന്‍ തന്നെ മൽസരിക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ എകെ ശശീന്ദ്രന്‍ മാറിനില്‍ക്കണമെന്നും പാര്‍ട്ടിയിലെ മറ്റ് അംഗങ്ങള്‍ക്ക് അവസരം നല്‍കണമെന്നും മറ്റൊരു വിഭാഗം നിലപാടെടുത്തു.
ഇതിനെ തുടര്‍ന്ന് ബഹളം ഉണ്ടാവുകയും കൈയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. നിലവിൽ ചർച്ച വീണ്ടും ആരംഭിച്ചതായാണ് സൂചന. യോഗത്തിന് ശേഷമാവും എലത്തൂർ മണ്ഡലത്തിലെ സ്‌ഥാനാർഥി ആരാകുമെന്ന ചിത്രം തെളിയുക.
Read Also: രണ്ടില ജോസിന് നൽകരുത്; ജോസഫ് വിഭാഗം സുപ്രീം കോടതിയിലേക്ക്