തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിൽ നാല് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാനാകാതെ പോലീസ്. മൊബൈൽ ടവറും സിസിടിവിയും കേന്ദ്രികരിച്ചുള്ള അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താനായിട്ടില്ല. നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും അന്വേഷണത്തിൽ പുരോഗതി ഇല്ലാതെ ഇരുട്ടിൽ തപ്പുകയാണ് പോലീസ്. കമ്മീഷണറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ മുതിർന്ന ഉദ്യോഗസ്‌ഥർ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.
സംഭവം നടന്നത് മുതൽ നഗരം മുഴുവൻ അരിച്ചുപെറുക്കിയിട്ടും പ്രതിയെ കിട്ടാത്തത് പോലീസിന് വലിയ നാണക്കേടായി. ഒരു ചുവന്ന സ്‌കൂട്ടറിൽ സഞ്ചരിച്ചയാളാണ് പ്രതിയെന്നാണ് പോലീസ് പറയുന്നത്. ഈ സ്‌കൂട്ടറിൽ സഞ്ചരിച്ചയാളെ കുറിച്ചുള്ള അന്വേഷണം നടത്തിയപ്പോഴാണ് ഇയാള്‍ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചെന്ന നിഗമനത്തിലേക്ക് എത്തുന്നത്. എകെജി സെന്ററിലെ സിസിടിവിയിൽ സ്‍ഫോടക വസ്‌തു എറിഞ്ഞയാള്‍ എത്തിയ സ്‌കൂട്ടറിന്റെ മുന്നിൽ ഒരു കവർ തൂക്കിയിട്ടുണ്ട്.
ഇത് സ്‍ഫോടക വസ്‌തു കൊണ്ടുവന്ന കവറാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതേ വാഹനം രണ്ട് പ്രാവശ്യം എകെജി സെന്ററിന്റെ മുന്നിലേക്ക് പോയിട്ടുണ്ടെന്ന് ജനറൽ ആശുപത്രിയിലെ ഒരു സ്‌ഥാപനത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പോലീസ് മനസിലാക്കി. അപ്പോള്‍ ഈ സ്‌കൂട്ടറിൽ കവറില്ല. പോലീസുകാർ എകെജി സെന്ററിന് മുന്നിലുള്ളത് മനസിലാക്കിയ അക്രമി കുന്നുകുഴി വഴി വന്ന് സ്‍ഫോടക വസ്‌തു എറിഞ്ഞതാകാമെന്നാണ് നിഗമനം.
ഇതിനിടെ ആരോ സ്‍ഫോടക വസ്‌തു നിറഞ്ഞ കവർ അക്രമിക്ക് കൈമറിയിട്ടുണ്ടെന്നാണ് പോലീസിന്റെ അനുമാനം. എന്നാല്‍, ഇത്തരം നിഗമനങ്ങളല്ലാതെ ആരാണ് സംഭവത്തിന് പിന്നിലെന്നതിനെ കുറിച്ച് ഒരു തുമ്പും പോലീസിന് ലഭിച്ചിട്ടില്ല. വലിയ രാഷ്‌ട്രീയ വിവാദമുണ്ടാക്കിയ കേസിൽ പ്രതിയെ പിടിക്കാൻ വൈകുന്നത് സർക്കാറിനെയും പോലീസിനെയും പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ്.
Read Also: അതിശക്‌തമായ മഴ തുടരും; സംസ്‌ഥാനത്ത് ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്