തിരുവനന്തപുരം: എകെജി സെന്ററിനെതിരായ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന സിപിഎം ആരോപണം തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ആക്രമണം ഇപി ജയരാജന്റെ നാടകമാണ്. അതിന്റെ ഉത്തരവാദിത്തം ആരും കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്‌ക്കാന്‍ നോക്കേണ്ട. രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിന്റെ ശോഭ കെടുത്താനുള്ള നീക്കമാണിതെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്‌ച രാത്രി 11.30യോടെയാണ് തിരുവനന്തപുരത്തെ സിപിഎം ആസ്‌ഥാനമായ എകെജി സെന്ററിന് നേരെ സ്‌കൂട്ടറിലെത്തിയ ഒരാള്‍ ബോംബെറിഞ്ഞത്. എകെജി സെന്ററിന്റെ ഹാളിലേക്കുള്ള പ്രവേശന വഴിയായ താഴത്തെ ഗേറ്റിന്റെ ഭാഗത്തേക്കായിരുന്നു ബോംബേറ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇയാള്‍ ബോംബെറിഞ്ഞതിന് ശേഷം ബൈക്ക് കുന്നുകുഴി ഭാഗത്തേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
വലിയ സ്‍ഫോടന ശബ്‌ദവും പുകയും ഉണ്ടായതിനെ തുടര്‍ന്ന് പ്രധാന ഗേറ്റിന് സമീപമുണ്ടായിരുന്ന പോലീസും ഓഫിസിലുണ്ടായിരുന്ന ജീവനക്കാരും ഓടിയെത്തിയപ്പോഴേക്കും സ്‌കൂട്ടറിലെത്തിയയാള്‍ രക്ഷപ്പെട്ടിരുന്നു. എ വിജയരാഘവന്‍, ഇപി ജയരാജന്‍, പികെ ശ്രീമതി, മന്ത്രി വീണ ജോര്‍ജ് അടക്കമുള്ളവര്‍ രാത്രി തന്നെ സ്‌ഥലത്തെത്തിയിരുന്നു.
Read Also: അട്ടപ്പാടിയിൽ ആൾകൂട്ട മർദ്ദനം; യുവാവിനെ അടിച്ചുകൊന്നു