ലാഹോർ: കശ്‌മീരിനെ മോചിപ്പിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാകാൻ താലിബാനെ ക്ഷണിച്ച് അൽഖ്വയിദ. അഫ്‌ഗാനിസ്‌ഥാനെ സ്വതന്ത്രമാക്കിയെന്ന താലിബാന്റെ പ്രസ്‌താവനക്ക് തുടർച്ചയായാണ് പുതിയ നീക്കം. താലിബാന് അഭിനന്ദനം അറിയിച്ചു കൊണ്ടുള്ള സന്ദേശത്തിലാണ് അൽഖ്വയിദയുടെ പ്രതികരണം. ഇസ്‌ലാമിന്റെ ശത്രുക്കളുടെ പിടിയിൽ നിന്ന് കശ്‌മീരിനെ രക്ഷിക്കാൻ സാധിക്കണമെന്ന് അൽഖ്വയിദ പറയുന്നു.
ജോര്‍ദാന്‍, സിറിയ, ലെബനന്‍ എന്നീ നാടുകളും, ഇറാഖിന്റെ വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളും, സീനായ് ഉപദ്വീപിന്റെ വടക്ക് കിഴക്കന്‍ പ്രദേശവും ഉള്‍പ്പെടുന്ന ലെവാന്റ്, പലസ്‌തീന്‍, സൊമാലിയ തുടങ്ങിയ പ്രദേശങ്ങളുടെ മോചനത്തിനും അതിനൊപ്പം കശ്‌മീരിനും വേണ്ടിയാണ് അൽഖ്വയിദ താലിബാന്റെ സഹായം തേടിയത്.
അതിനിടെ, അഫ്‌ഗാനിൽ കൂട്ടപലായനം തുടരുന്ന സാഹചര്യത്തിൽ താലിബാനുമായി ഇന്ത്യ ചർച്ച നടത്തി. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡറാണ് താലിബാനുമായി ചര്‍ച്ച നടത്തിയത്. ഇന്ത്യന്‍ അംബാസിഡര്‍ ദീപക് മിത്തലും, ദോഹയിലെ താലിബാന്റെ പ്രതിനിധി ഷേര്‍ മുഹമ്മദ് അബ്ബാസുമായി ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്‌ച നടന്നത്.
അഫ്‌ഗാനില്‍ നിന്നും ഇനിയും മടങ്ങി വരവ് സാധ്യമാകാത്ത ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുക, എത്രയും വേഗം അവരെ തിരികെ എത്തിക്കുക തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.
Read Also: ശ്രീലങ്ക വഴി 12 തീവ്രവാദികൾ ആലപ്പുഴയിൽ എത്തി; ഇന്റലിജൻസ് റിപ്പോർട്