അപകടത്തിന് കാരണമായത് ഡ്രൈവറുടെ കാഴ്‌ച മങ്ങിയത്; കാർ ബസിലേക്ക് ഇടിച്ചുകയറി

ഇന്നലെ രാത്രി 9.20ഓടെയായിരുന്നു ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റ് പാസഞ്ചർ ബസും ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കളർകോട് വെച്ച് കൂട്ടിയിടിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാംവർഷ എംബിബിഎസ്‌ വിദ്യാർഥികളായ അഞ്ചുപേരാണ് അപകടത്തിൽ മരിച്ചത്.

By Senior Reporter, Malabar News
alappuzha accident
Ajwa Travels

ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചു മെഡിക്കൽ വിദ്യാർഥികൾ മരിക്കാനിടയായ അപകടത്തിന് കാരണമായത് കനത്ത മഴയിൽ ബസ് ഡ്രൈവറുടെ കാഴ്‌ച മങ്ങിയത് മൂലമാണെന്ന് നിഗമനം. ഓവർടേക്ക് ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്‌ച മങ്ങിയതാണ് അപകട കാരണമെന്ന് എംവിഡി ഉദ്യോഗസ്‌ഥരുടെയും പോലീസിന്റെയും നിഗമനം.

മരിച്ച അഞ്ച് വിദ്യാർഥികളുടെയും പോസ്‌റ്റുമോർട്ടം ഇന്ന് രാവിലെ ഒമ്പത് മണിക്ക് വണ്ടാനം മെഡിക്കൽ കോളേജിൽ നടക്കും. മെഡിക്കൽ കോളേജിലെ പൊതുദർശനത്തിന് ശേഷമാകും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുക. ഇന്നലെ രാത്രി 9.20ഓടെയായിരുന്നു നാടിനെ നടുക്കിയ ദാരുണമായ അപകടം നടന്നത്.

ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റ് പാസഞ്ചർ ബസും ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിൽ കാർ പൂർണമായും തകർന്നു.

വണ്ടാനത്തെ ഗവ. മെഡിക്കൽ കോളേജ് ഹോസ്‌റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾ രാത്രി സിനിമ കാണാനായി ആലപ്പുഴ നഗരത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ആലപ്പുഴ വളഞ്ഞവഴി സ്വദേശി ഷാമിൽഖാന്റെ കാർ വാടകയ്‌ക്കെടുത്തായിരുന്നു യാത്ര. കാറിൽ 11 പേരുണ്ടായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർഥികളെ പുറത്തെടുത്തത്.

ബസിനടിയിൽ കാർ കുടുങ്ങിയ നിലയിലായിരുന്നു. ബസ് പിന്നിലേക്ക് തള്ളിമാറ്റിയാണ് കാർ വേർപ്പെടുത്തിയത്. മൂന്നുപേർ സംഭവ സ്‌ഥലത്ത്‌ വെച്ച് തന്നെ മരിച്ചിരുന്നു. ആറുപേർ ചികിൽസയിൽ തുടരുകയാണ്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്‌ത്രീകളും ചികിൽസയിലുണ്ട്.

കോട്ടയം പൂഞ്ഞാർ ചേന്നാട് കരിങ്ങോടക്കൽ ഷാജിയുടെ മകൻ ആയുഷ് ഷാജി (19), പാലക്കാട് ശേഖരപുരം ശ്രീവിഹാറിൽ കെടി ശ്രീവൽസന്റെ മകൻ ശ്രീദീപ് വൽസൻ (19), മലപ്പുറം കോട്ടയ്‌ക്കൽ ചീനംപുത്തൂർ ശ്രീവൈഷ്‌ണവത്തിൽ എഎൻ ബിനുരാജിന്റെ മകൻ ബി ദേവാനന്ദൻ (19), കണ്ണൂർ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്‍ദുൾ ജബ്ബാർ (19), ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്‌റാഹിം (19) എന്നിവരാണ് മരിച്ചത്. എല്ലാവരും ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാംവർഷ എംബിബിഎസ്‌ വിദ്യാർഥികളാണ്.

Most Read| ആർ പ്രശാന്തിന്റെ ആശ്രിത നിയമനം; ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE