ന്യൂഡെൽഹി: കർഷക സമരത്തിനെതിരെ കേന്ദ്രമന്ത്രി റാവു സാഹിബ് ദാൻവെ നടത്തിയ പ്രസ്‌താവനക്കെതിരെ അഖിലേന്ത്യ കിസാൻസഭ രംഗത്ത്. കർഷക പ്രക്ഷോഭത്തിന് പിന്നിൽ പാക്ക്-ചൈനീസ് ഗൂഢാലോചനയാണെന്ന് ദാൻവെ നേരത്തെ ആരോപിച്ചിരുന്നു.
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ സമരമുഖത്തുള്ള തങ്ങൾ ആരുടേയും താൽപ്പര്യങ്ങൾക്ക് അനുസരിച്ചല്ല സമരം ചെയ്യുന്നത്. കർഷക ദ്രോഹ ബില്ലിനെതിരെ സ്വന്തം താൽപ്പര്യപ്രകാരമാണ് പ്രക്ഷോഭം നടത്തുന്നതെന്നും കിസാൻസഭ അറിയിച്ചു.
പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ രാജ്യത്തെ മുസ്‌ലിംകൾ വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടു. പക്ഷേ അത് വിലപോവാത്തതിനാലാണ് പാകിസ്‌ഥാനും ചൈനയും കർഷകരെ രംഗത്തിറക്കിയതെന്നാണ് കേന്ദ്രമന്ത്രി ആരോപിച്ചത്. പുതിയ നിയമങ്ങൾ മൂലം കർഷകർക്ക് നഷ്‌ടം സംഭവിക്കുമെന്ന് കർഷകരെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കയാണെന്നും ദാൻവെ പറഞ്ഞു. നരേന്ദ്രമോദി കർഷകരുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്റെ തീരുമാനങ്ങൾ കർഷകർക്ക് എതിരാവില്ല. കേന്ദ്രം പണം ചെലവഴിക്കുന്നത് കർഷകരുടെ ക്ഷേമത്തിന് വേണ്ടിയാണ്. അത് മറ്റുള്ളവർക്ക് ഇഷ്‌ടപ്പെടുന്നില്ലെന്നും റാവു സാഹിബ് ദാൻവെ അഭിപ്രായപ്പെട്ടു.
അതേസമയം, കർഷക സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കർഷകരുമായി നേരത്തെ നടത്തിയ ചർച്ച വീണ്ടും പരാജപ്പെട്ടിരുന്നു. കേന്ദ്ര നിലപാട് മാറ്റാതെ ഇനിയൊരു ചർച്ച വേണ്ടെന്നാണ് കർഷകരുടെ തീരുമാനം.
Read also: സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം; നിയമം പാസാക്കാന്‍ മഹാരാഷ്‍ട്ര