മുംബൈ: ഇന്ത്യന്‍ നിയമങ്ങള്‍ അംഗീകരിക്കാന്‍ തയാറാവാത്ത ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണിനെ വിലക്കണമെന്ന് വ്യാപാര സംഘടന. വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദിപ്പിക്കപ്പെട്ട രാജ്യം ഉള്‍പ്പെടെയുള്ള നിര്‍ബന്ധിത വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതിന് ഏഴ് ദിവസത്തേക്ക് ആമസോണിനെ വിലക്കണമെന്നാണ് കോണ്‍ഫഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ ട്രെഡ്‍ഴ്‌സ് ആവശ്യപ്പെടുന്നത്.
നിലവില്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതിന് 25000 രൂപയാണ് ആമസോണിന് പിഴയിട്ടത്. പിഴ മാത്രം ഈടാക്കുന്നത് ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് പരിഹാരമാകില്ലെന്നും സംഘടന പറഞ്ഞു. ഇന്ത്യന്‍ നിയമങ്ങള്‍ അംഗീകരിക്കാന്‍ തയാറാകാത്തവര്‍ക്ക് നിസാര പിഴ നല്‍കുന്നത് രാജ്യത്തിന്റെ നിയമവ്യവസ്‌ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും വ്യാപാര സംഘടന പറഞ്ഞു.
നേരത്തെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതിന് ഉപഭോകൃത കാര്യ മന്ത്രാലയം കഴിഞ്ഞ മാസം ഫ്ലിപ്‌കാർട്ട്, ആമസോണ്‍ എന്നീ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. നവംബര്‍ 19 ന് മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നോട്ടീസിന് നല്‍കിയ മറുപടി തൃപ്‍തികരം അല്ലാത്തതിനാലാണ് ആമസോണിന് പിഴ ചുമത്തിയത്.
Also Read: ഹോണ്ട ആക്‌ടീവയുടെ ഇരുപതാം വാര്‍ഷിക എഡിഷനായി ആക്‌ടീവ 6ജി പുറത്തിറക്കി