ഡെൽഹി: ജമ്മു കശ്‌മീരിലെ സാഹചര്യം ചര്‍ച്ച ചെയ്യാനുള്ള സർവകക്ഷി യോഗം പ്രധാനമന്ത്രിയുടെ വസതിയിൽ ആരംഭിച്ചു. അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജമ്മു കശ്‌മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, അജിത് ഡോവൽ, ഫറൂഖ് അബ്‌ദുള്ള, മെഹബൂബ മുഫ്‌തി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നു. ജമ്മു കശ്‌മീരിൽ നിന്നുള്ള 14 നേതാക്കളെയാണ് യോഗത്തിനായി ക്ഷണിച്ചത്.
യോഗത്തിൽ പങ്കെടുക്കാൻ കശ്‌മീര്‍ താഴ്‌വരയിലെ പാര്‍ട്ടികളുടെ ഗുപ്‌കർ സഖ്യം നേരത്തെ തീരുമാനിച്ചിരുന്നു. ജമ്മു കശ്‌മീരിന് പ്രത്യേക പദവി പുനസ്‌ഥാപിക്കണം എന്നത് തന്നെയായിരിക്കും ഗുപ്‌കർ സഖ്യത്തിന്റെ പ്രധാന ആവശ്യം. ആറു പാർട്ടികളുടെ ഗുപ്‌കർ സഖ്യം ജമ്മു കശ്‌മീരിലെ സ്‌ഥിരം താമസക്കാർക്ക് മാത്രം പ്രത്യേക അവകാശങ്ങൾ നൽകുന്ന 35 എ അനുച്ഛേദം പുനസ്‌ഥാപിക്കണം എന്ന നിർദ്ദേശവും ഉയർത്തും.
എന്നാൽ ഈ ആവശ്യങ്ങൾ ഏറ്റെടുക്കില്ല എന്ന സൂചനയാണ് കോൺഗ്രസ് നൽകുന്നത്. പൂര്‍ണ സംസ്‌ഥാന പദവി എന്ന ആവശ്യം ഉന്നയിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി ജമ്മു കശ്‌മീരിൽ മണ്ഡല പുനക്രമീകരണം നടത്തേണ്ടതുണ്ട്. ഇക്കാര്യവും ഇന്നത്തെ സർവകക്ഷി യോഗത്തിൽ ചർച്ച ചെയ്‌തേക്കും.
Kerala News: വനിതാ കമ്മീഷൻ പ്രവർത്തിക്കുന്നത് സിപിഎമ്മുകാരെ സംരക്ഷിക്കാൻ; ആഞ്ഞടിച്ച് സുധാകരൻ