ഡെൽഹി: മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കി ജമ്മു കശ്‌മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി. ഇന്നു ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി തീരുമാനം അറിയിച്ചത്. അതേസമയം ജമ്മു കശ്‌മീരിന് സംസ്‌ഥാന പദവി നല്‍കുന്നതില്‍ യോഗത്തിൽ തീരുമാനമായില്ല.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ജമ്മു കശ്‌മീരിന് പൂര്‍ണ സംസ്‌ഥാന പദവി നല്‍കണമെന്ന ആവശ്യമാണ് യോഗത്തില്‍ ഉയര്‍ത്തിയത്. ജമ്മു കശ്‌മീരിലെ 14 നേതാക്കളാണ് യോഗത്തിനായി പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തിയത്. കാശ്‌മീരിന്റെ പ്രത്യേക പദവി പുനസ്‌ഥാപിക്കണമെന്നാണ് കശ്‌മീര്‍ താഴ്‌വരയിലെ പാര്‍ട്ടികളുടെ ഗുപ്‍കർ സഖ്യം ആവശ്യപ്പെട്ടത്.
എന്നാല്‍ ഇതിനെതിരായ ഹരജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കോടതി വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കട്ടെ എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ജമ്മു കശ്‌മീര്‍ ജനതയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി ചര്‍ച്ചയില്‍ വ്യക്‌തമാക്കി.
ജമ്മുവിലുണ്ടായ വികസനങ്ങളെക്കുറിച്ച് സംസാരിച്ച പ്രധാമനന്ത്രി ഇത് ജനതയ്‌ക്ക് പുതിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും വ്യക്‌തമാക്കി. കശ്‌മീര്‍ യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും രാജ്യത്തിനായി അവര്‍ അതിലേറെ തിരിച്ചു തരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്‌ട്രീയ വിയോജിപ്പുകള്‍ക്ക് ഇടയിലും രാജ്യത്തിന്റെ ഉന്നമനത്തിനായി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
Also Read: ക്‌ളബ്‌ഹൗസ് ഉപയോഗം സൂക്ഷിക്കുക; ചതിക്കുഴികൾ ധാരാളം; രക്ഷിതാക്കൾക്ക് മുന്നറിയിപ്പ്