കണ്ണൂര്‍: ജെആര്‍പി മുന്‍ സംസ്‌ഥാന അധ്യക്ഷ സികെ ജാനുവിന് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മൽസരിക്കാൻ കെ സുരേന്ദ്രൻ കോഴ നൽകിയെന്ന ആരോപണത്തിൽ ജെആര്‍പി സംസ്‌ഥാന ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ മൊഴിയെടുത്തു. ഇത് രണ്ടാം തവണയാണ് വിജിലൻസ് സംഘം പ്രസീതയുടെ മൊഴിയെടുക്കുന്നത്. വ്യാഴാഴ്‌ച കണ്ണൂര്‍ പോലീസ് സെന്ററില്‍ വെച്ചാണ് വയനാട് ക്രൈം ബ്രാഞ്ച് സംഘം പ്രസീതയുടെ മൊഴിയെടുത്തത്.
ഫോണ്‍കാള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചതായാണ് വിവരം. അതേസമയം, കേസിൽ സികെ ജാനുവിന്റെയോ സുരേന്ദ്രന്റെയോ മൊഴി ഇതുവരെ എടുത്തിട്ടില്ല. ആവശ്യമായ തെളിവുകള്‍ ശേഖരിച്ച ശേഷം ഇവരെ ചോദ്യം ചെയ്യാനാണ് സാധ്യത.
സികെ ജാനുവിനെ എന്‍ഡിഎയിലെത്തിക്കാനും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സ്‌ഥാനാർഥിയാക്കാനും കോഴ നല്‍കിയെന്ന ആരോപണത്തില്‍ സുരേന്ദ്രനെതിരെയും പണം വാങ്ങിയതില്‍ സികെ ജാനുവിനെതിരെയും കേസെടുക്കാന്‍ കല്‍പറ്റ കോടതി ഉത്തരവിട്ടിരുന്നു. മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് 10 ലക്ഷവും മാര്‍ച്ച് 26ന് ബത്തേരി മണിമല ഹോം സ്‌റ്റേയില്‍ വെച്ച് 25 ലക്ഷം രൂപയും ജാനുവിന് കൈമാറിയതായാണ് ആരോപണം.
Read also: സിസ്‌റ്റർ ലൂസി കളപ്പുരയ്‌ക്ക് കോൺവെന്റിൽ തുടരാൻ അവകാശമില്ല; ഹൈക്കോടതി