വാണിമേല്‍: നിര്‍മ്മാണ പ്രവൃത്തിയില്‍ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വാണിമേലില്‍ രണ്ടിടത്ത് വിജലന്‍സ് പരിശോധന. ചിറ്റാരി, കൂളിക്കുന്ന് എന്നിവിടങ്ങളിലാണ് വിജലന്‍സ് സംഘം പരിശോധന നടത്തിയത്.
ചിറ്റാരി ഗവണ്‍മെന്റ് വെല്‍ഫെയര്‍ സ്‌കൂള്‍, കൂളിക്കുന്ന് അംഗന്‍വാടി എന്നിവയാണ് ആരോപണം നേരിടുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്ന സ്‌ഥാപനങ്ങള്‍.
ചിറ്റാരി സ്‌കൂളില്‍ വോളിബോള്‍ കോര്‍ട്ട് സ്‌ഥാപിക്കാന്‍ തുക അനുവദിച്ചിരുന്നു. നിലവിലെ കോര്‍ട്ടില്‍ ഒരു പോസ്‌റ്റ് മാത്രം സ്‌ഥാപിച്ചാണ് പ്രവൃത്തി നടത്തിയതെന്ന് വിജിലന്‍സ് കണ്ടെത്തി. രണ്ട് പോസ്‌റ്റുകള്‍ക്കുള്ള പണം അനുവദിച്ചിരുന്നു. പൊതുമരാമത്ത് ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. ഗ്രൗണ്ട് കുഴിച്ച് കൃത്യമായ പരിശോധന നടത്തി. നാട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.
കൂളികുന്ന് അംഗന്‍വാടിയില്‍ ചോര്‍ച്ച അടക്കാന്‍ അനുവദിച്ച ഫണ്ട് തട്ടിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് വിജിലന്‍സ് എത്തിയത്. അംഗന്‍വാടി ജീവനക്കാര്‍, ഗ്രാമപഞ്ചായത്ത് അംഗം എന്നിവരില്‍ നിന്ന് മൊഴിയെടുത്തു.
കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് പ്രവൃത്തി നടന്നത്.
വിജിലന്‍സ് സിഐ പിഎം മനോജ്, എസ്ഐ രാധാകൃഷ്‌ണൻ, ആര്‍ ബിജു, പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ എന്‍ ശ്രീജിത്ത്, ഓവര്‍സിയര്‍ ഷൈജു എന്നിവരാണ് പരിശോധന നടത്തിയത്.
Read Also: തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫ് യോഗം ഇന്ന്