തിരുവനന്തപുരം: സംസ്‌ഥാനത്ത് കൊലപാതക-അക്രമ സംഭവങ്ങള്‍ വർധിച്ച് വരുന്നതായുളള ആരോപണം തീര്‍ത്തും അടിസ്‌ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2022 ഫെബ്രുവരി 21 വരെ 6 രാഷ്‌ട്രീയ കൊലപാതകങ്ങളാണ് റിപ്പോർട് ചെയ്‌തിട്ടുള്ളത്.
അതില്‍ 92 പ്രതികളില്‍ 73 പ്രതികളെ അറസ്‌റ്റ് ചെയ്‌ത് നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്‍ ഷംസുദ്ദീന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
“വല്ലാതെ ചീറ്റിപ്പോയ പ്രമേയമായിപ്പോയി. കേരളം ക്രമസമാധാനം തകര്‍ന്ന നാടായി മാറണമെന്ന അദ്ദേഹത്തിന്റെ മോഹമാണ് ഇതില്‍ കണ്ടത്. വിചിത്രമായി തോന്നിയ ഒരു കാര്യം നിങ്ങള്‍ നടത്തിയ ദാരുണമായ കൊലപാതകങ്ങളൊന്നും പരാമര്‍ശിക്കാതെ പോയതാണ്, അത് എന്തുകൊണ്ടാണ്? ഈ അടുത്ത ദിവസമാണ് ഇടുക്കിയിലെ കോളേജ് വിദ്യാർഥിയായ ധീരജിനെ കൊലപ്പെടുത്തിയത്. അവിടുത്തെ കെഎസ്‍യു നേതാവ് തന്നെ പറഞ്ഞത് പുറത്തുനിന്ന് വന്നയാളുകളാണ് കൊലപാതകം നടത്തിയത് എന്നും തങ്ങള്‍ക്ക് അതില്‍ പങ്കില്ലായെന്നുമാണ്. ഇത് കാണിക്കുന്നത് ക്യാമ്പസുകളെ പോലും സംഘര്‍ഷ വേദിയാക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നു എന്നതാണ്,”- മുഖ്യമന്ത്രി പറഞ്ഞു.
2011 മെയ് 18 മുതൽ 2016 മെയ് 24 വരെയുള്ള യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്‌ഥാനത്ത് 35 രാഷ്‌ട്രീയ കൊലപാതക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാല്‍ കഴിഞ്ഞ എൽഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, (2016 മെയ് 25 മുതൽ 2021 മെയ് 19 വരെ) സംസ്‌ഥാനത്ത് ആകെ 26 രാഷ്‌ട്രീയ കൊലപാതക കേസുകള്‍ മാത്രമാണ് റിപ്പോർട് ചെയ്‌തിട്ടുള്ളത് എന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
കണ്ണൂർ പുന്നോലിൽ സിപിഎം പ്രവര്‍ത്തകനായ ഹരിദാസനെ വീടിന് സമീപം ബിജെപി പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി കണ്ണൂര്‍ സിറ്റി അഡീഷണല്‍ എസ്‌പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഊർജിതമായ അന്വേഷണം നടത്തിവരികയാണ്. നാലുപേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read: ഒളിവിലല്ല, മാറിനിൽക്കുന്നത് ഭയം മൂലം- കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്ന് ആന്റണി ടിജിൻ