വയനാട്: ബപ്പനമലയില്‍ പോലീസ് മാവോയിസ്‌റ്റ് ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട വേല്‍മുരുകന്റെ പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട് ലഭിച്ചതോടെ കോടതിയെ സമീപിക്കാനൊരുങ്ങി സിപി റഷീദിന്റെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ശരീരത്തില്‍ വെടിയേറ്റ 44 മുറിവുകളുണ്ടെന്നും ആന്തരിക അവയവങ്ങള്‍ക്കേറ്റ മുറിവാണ് മരണ കാരണമെന്നുമാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്.
വേല്‍മുരുകനെ കൊല്ലുകയെന്ന ലക്ഷ്യത്തോടെ പോലീസ് വെടിവെച്ചുവെന്നാണ് ഇവരുടെ ആരോപണം. ബപ്പനമലയില്‍ കഴിഞ്ഞ നവംബര്‍ മൂന്നിനായിരുന്നു സംഭവം. മാവോയിസ്‌റ്റുകള്‍ വെടിവെച്ചപ്പോള്‍ രക്ഷപ്പെടാൻ തിരികെ പോലീസ് വെടിയുതിര്‍ത്തു എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
എന്നാല്‍ കൊല്ലുകയെന്ന ലക്ഷ്യത്തോടെ പോലീസ് വെടിവെച്ചു എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. അതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് പോസ്‌റ്റ്‌മോർട്ടം നടത്തിയ ഡോക്‌ടറുടെ കണ്ടെത്തലുകളാണ്. ഹൃദയം, കരള്‍,വയര്‍ ശ്വാസകോശം, കിഡ്‌നി എന്നിവിടങ്ങളില്‍ വെടിയേറ്റുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണത്തിന് ഇടയാക്കിയതെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്ടിൽ പറയുന്നു.
പിടികൂടുകയെന്ന ലക്ഷ്യത്തോടെയാണ് വെടിയുതിര്‍ത്തതെങ്കില്‍ കാല്‍മുട്ടിന് താഴെ മാത്രമെ വെടിവെക്കാവൂ എന്നാണ് ഇവരുടെ വാദം. മരണ ശേഷമാണ് രണ്ട് തുടയെല്ലുകളും പോട്ടിയതെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. മൃതദേഹത്തോടു പോലും പോലീസ് അനാദരവ് കാണിച്ചെന്നതിന്റെ തെളിവായാണ് ഇതിനെ ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
ഏറ്റുമുട്ടലില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്നാണ് ഇവരുടെ വാദം. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷനെയും കോടതിയെയും സമീപിക്കാനാണ് സിപി റഷീദിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം മനുഷ്യാവാകാശ പ്രവര്‍ത്തകര്‍ തയാറെടുക്കുന്നത്.
Also Read: അര്‍ഹിക്കുന്ന പരിഗണന നൽകാം; രാജിക്ക് പിന്നാലെ പിസി ചാക്കോയെ സ്വാഗതം ചെയ്‌ത് എൻസിപി