കൊച്ചി: കോൺഗ്രസിൽ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് പിസി ചാക്കോയെ സ്വാഗതം ചെയ്‌ത് എന്‍സിപി. ചാക്കോക്ക് പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ പാര്‍ട്ടിയാണ് എന്‍സിപിയെന്ന് സംസ്‌ഥാന അധ്യക്ഷൻ ടിപി പീതാംബരൻ പറഞ്ഞു. പാര്‍ട്ടിയിലെത്തിയാല്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.
“പിസി ചാക്കോ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവാണ്. നേരത്തെ ശരദ് പവാറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്‌തിയാണ്. ശരദ് പവാറിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് അദ്ദേഹം. പിസി ചാക്കോ വരുന്നത് എൻസിപിക്ക് ഗുണം ചെയ്യും. അതുകൊണ്ട് മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന് അര്‍ഹിക്കുന്ന സ്‌ഥാനം കൊടുക്കും,”- പീതാംബരന്‍ പറഞ്ഞു.
ഡെൽഹിയിൽ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ ആണ് പിസി ചാക്കോ രാജി പ്രഖ്യാപനം നടത്തിയത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും രാജിക്കത്ത് സമര്‍പ്പിച്ചു.
ഇത്തവണ സ്‌ഥാനാർഥിയായി പരിഗണിക്കാത്തതിൽ കടുത്ത അമർഷത്തിലായിരുന്നു ചാക്കോ. ഇതാണ് പെട്ടെന്നുള്ള രാജി പ്രഖ്യാപനത്തിലേക്ക് എത്തിയതെന്നാണ് സൂചന. കോൺഗ്രസ് എന്നൊരു പാർട്ടി കേരളത്തിലില്ല, എ കോൺഗ്രസും ഐ കോൺഗ്രസുമേയുള്ളൂ. ആ രണ്ട് ഗ്രൂപ്പും തമ്മിലുള്ള സീറ്റ് വീതം വെപ്പാണ് നടക്കുന്നതെന്ന് പിസി ചാക്കോ ആരോപിച്ചു.
കേരളത്തിൽ കോൺഗ്രസുകാരനായി കഴിയാനാകില്ലെന്ന് പിസി ചാക്കോ പറയുന്നു. കേരളത്തിൽ പാർട്ടിയില്ല, ഗ്രൂപ്പുകളേയുള്ളൂ. സ്‌ഥാനാർഥി നിർണയത്തെ കുറിച്ച് ഒരു ചർച്ചയുമുണ്ടായില്ല. മണ്ഡലങ്ങളിൽ ഏതൊക്കെ സ്‌ഥാനാർഥികളെന്ന് പോലും ഇപ്പോഴും തനിക്കറിയില്ല.
ഉമ്മൻചാണ്ടിയും ചെന്നിത്തലയും നൽകുന്ന പട്ടിക അങ്ങനെത്തന്നെ അംഗീകരിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. ഇതിനെതിരെ താനും വിഎം സുധീരനും പല തവണ പരാതിപ്പെട്ടു. ഒരു ഫലവുമുണ്ടായിട്ടില്ല. സുധീരനെ ഗ്രൂപ്പുകൾ ശ്വാസം മുട്ടിച്ച് പുറത്താക്കിയെന്നും ചാക്കോ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും പിസി ചാക്കോയുടെ രാജിയെന്നാണ് വിലയിരുത്തൽ.
Also Read: മലപ്പുറം ഉപതിരഞ്ഞെടുപ്പ്; ബിജെപി അൽഭുതം സൃഷ്‌ടിക്കുമെന്ന് എപി അബ്‍ദുള്ളക്കുട്ടി