മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്ക് നടക്കുന്ന മലപ്പുറം ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി അൽഭുതം സൃഷ്‌ടിക്കുമെന്ന് എപി അബ്‍ദുള്ളക്കുട്ടി. ബിജെപിക്ക് മലപ്പുറം ബലികേറാമലയെല്ലെന്നും ലോകസഭാ സ്‌ഥാനാർഥി എപി അബ്‍ദുള്ളകുട്ടി പറഞ്ഞു.
മലപ്പുറം ഉപതെരഞ്ഞെടുപ്പ് പികെ കുഞ്ഞാലിക്കുട്ടിയുടെ മർക്കടമുഷ്‌ടി കൊണ്ട് അടിച്ചേൽപ്പിച്ചതാണ്. ഇത്തവണ ബിജെപി അൽഭുതങ്ങൾ സൃഷ്‌ടിക്കും; അബ്‍ദുള്ളകുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ദേശീയ ഉപാധ്യക്ഷൻ എപി അബ്‍ദുള്ളക്കുട്ടിയെ മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയായി ബിജെപി പ്രഖ്യാപിച്ചത്. അബ്‌ദുള്ളക്കുട്ടിയിലൂടെ മുസ്‌ലിം ന്യൂനപക്ഷ വോട്ടുകൾ നേടാനാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനായി പികെ കുഞ്ഞാലിക്കുട്ടി എംപി സ്‌ഥാനം രാജിവച്ചതോടെയാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പിന് വീണ്ടും കളമൊരുങ്ങുന്നത്. കഴിഞ്ഞ തിരഞ്ഞെപ്പിൽ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി ആയിരുന്ന എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് വിപി സാനു തന്നെയാണ് ഇത്തവണയും എൽഡിഎഫിനായി അങ്കത്തിനിറങ്ങുന്നത്. അതേസമയം യുഡിഎഫ് ഇതുവരെ ഉപതിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
മുൻ രാജ്യസഭാ അംഗം എംപി അബ്‍ദു സമദ് സമദാനി മുസ്‌ലിം ലീഗിൽ നിന്ന് മൽസരിച്ചേക്കുമെന്ന് സൂചനയുണ്ട്. യുഡിഎഫ് തരംഗം ആഞ്ഞുവീശിയ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 2.60 ലക്ഷം വോട്ടിനായിരുന്നു കുഞ്ഞാലിക്കുട്ടി ജയിച്ചു കയറിയത്.
Read Also: ‘രണ്ടു തവണ മൽസരിച്ചവരെ മാറ്റാനുള്ള ആര്‍ജ്ജവം സിപിഎമ്മിന് മാത്രമേയുള്ളൂ’; തോമസ് ഐസക്