ആലപ്പുഴ: രണ്ടു തവണ തുടർച്ചയായി തിരഞ്ഞെടുപ്പിൽ മൽസരിച്ചവർ മാറി നിൽക്കണം എന്ന് പറയാനുള്ള ആര്‍ജ്ജവം സിപിഎമ്മിനേയുള്ളൂ. അതൊരിക്കലും കോൺഗ്രസിന് കഴിയില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ധനമന്ത്രിയുമായ തോമസ് ഐസക്.
സ്‌ഥാനാർഥി പട്ടികയിൽ ഉൾപ്പെടാതിരുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. തോമസ് ഐസക്കിന്റെ വാക്കുകൾ;-
രണ്ടാം പിണറായി സർക്കാരിന് വേണ്ടിയാണ് ഇനിയുള്ള മൽസരം. വലിയ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതായിരിക്കും എൽഡിഎഫ് സർക്കാരിന്റെ പ്രകടന പത്രിക. സർക്കാരുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് ആയുസ് കുറവാണ്. രാഷ്‌ട്രീയമായ മൽസരം തുടങ്ങുമ്പോൾ വിവാദങ്ങൾ മാറി നിൽക്കും.
എൽഡിഎഫും യുഡിഎഫും തമ്മിലാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരം നടക്കുന്നത്. അമിത് ഷാ എന്ത് പറഞ്ഞാലും ബിജെപി വിദൂര എതിരാളി മാത്രമായിരിക്കും. കളം പിടിക്കാൻ അവർ എത്ര കേന്ദ്ര ഏജൻസികളെ ഇറക്കിയിട്ടും കാര്യമില്ല.
സിപിഎം സ്‌ഥാനാർഥിയായി പലവട്ടം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൽസരിച്ചു ജയിച്ചയാളാണ് കഴിഞ്ഞ ദിവസം സിപിഎം വിട്ട് എൻഡിഎയിൽ ചേർന്ന ജ്യോതിസ്. ഒരു തവണ തിരഞ്ഞെടുപ്പിൽ നിന്നും മാറി നിൽക്കാൻ പറഞ്ഞപ്പോഴാണ് അയാൾ മറുകണ്ടം ചാടിയത്. എൻഡിഎ ജ്യോതിസിനെ വിലക്ക് വാങ്ങിയതാണ്.
സ്‌ഥാനാർഥിത്വ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ പോസ്‌റ്റർ പ്രതിഷേധമൊക്കെ സ്വാഭാവികമാണ്. എന്നാലും ഉന്നം വെച്ചുള്ള പരാമർശങ്ങളാണ് പോസ്‌റ്ററിൽ ഉണ്ടായിരുന്നത്. ആഴക്കടൽ വിവാദം ഒക്കെ അതിൽ വന്നിട്ടുണ്ട് എങ്കിലും ആരാണ് പോസ്‌റ്ററിന് പിന്നിലെ രാഷ്‌ട്രീയ ബുദ്ധിയെന്നത് അന്വേഷിക്കും.
Read Also: വിനോദിനി ബാലകൃഷ്‌ണൻ ഇന്ന് കസ്‌റ്റംസിന് മുന്നിൽ ഹാജരായില്ല