തിരുവനന്തപുരം: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ പോലെ പിണറായി വിജയനെയും കേന്ദ്ര ഏജൻസിയെ കൊണ്ട് ചോദ്യം ചെയ്യിപ്പിക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗവും മുൻ മന്ത്രിയുമായ ടിഎം തോമസ് ഐസക്. ഇടതുപക്ഷത്തിനെതിരെ യുദ്ധ സന്നാഹമൊരുക്കുകയാണ്. കേരളത്തെ സാമ്പത്തികമായി ഞെക്കി ഞെരുക്കുകയാണ് എന്നും തോമസ് ഐസക് ആരോപിച്ചു.
കിഫ്ബിയെ തകർക്കാൻ വലിയ ശ്രമം നടന്നു. കോൺഗ്രസ് നശിച്ച് കാണണമെന്ന ആഗ്രഹം ഇടതുപക്ഷത്തിനില്ല. പക്ഷേ നല്ല പ്രതിപക്ഷമാകാൻ അവർക്ക് കഴിയണം. ബിജെപിയെ എന്ത് വില കൊടുത്തും എതിർക്കും. കോവിഡ് വൈറസ് പോലെ ബിജെപി വൈറസും കേരളം പ്രതിരോധിക്കും. അവർ ഉയർന്ന് വരാൻ ഒരിക്കലും അനുവദിക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.
അതേസമയം, ഇന്ന് നിയമസഭയില്‍ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ചൂടേറിയ വാക് വാദമാണ് നടന്നത്. സ്വർണക്കടത്ത് കേസില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സംസ്‌ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ചു. സോളാര്‍ കേസില്‍ സരിതയുടെ പരാതിയില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് പോലെ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോ എന്ന് സതീശന്‍ ചോദിച്ചു.
സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Most Read: എൻഡോസൾഫാൻ ദുരന്തം സംസ്‌ഥാനത്തിന്റെ ദുഃഖം; ഉമ്മൻ ചാണ്ടി