മുംബൈ: ഗുജറാത്ത് സൂററ്റിലെ ഹോട്ടലിൽ കഴിയുന്ന വിമത നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി ശിവസേന നേതാവ് മിലിന്ദ് നർവേക്കർ. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്‌ചയിൽ മിലിന്ദ് നർവേക്കർ ഏക്‌നാഥ് ഷിൻഡെയെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയുമായി ഫോണിൽ സംസാരിക്കാൻ പ്രേരിപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
തനിക്കൊപ്പം 35 എംഎൽഎമാരുണ്ടെന്ന് ഏക്‌നാഥ് ഷിൻഡെ അവകാശപ്പെട്ടു, ഉദ്ധവ് താക്കറെ ബിജെപിയുമായി സഖ്യത്തിന് തയ്യാറാണെങ്കിൽ ശിവസേനയിൽ പിളർപ്പുണ്ടാകില്ലെന്നും ഷിൻഡെ പറഞ്ഞതായി വൃത്തങ്ങൾ കൂട്ടിച്ചേർത്തു. എൻസിപി-കോൺഗ്രസ് പാർട്ടികളുമായി സഖ്യം ഉണ്ടാക്കിയതിൽ ശിവസേന എംഎൽഎമാർക്ക് എതിർപ്പുണ്ടെന്നും വിമത എംഎൽഎമാർ പറഞ്ഞു.
മുഖ്യമന്ത്രി സ്‌ഥാനം താൻ ആഗ്രഹിക്കുന്നില്ലെന്ന് ഷിൻഡെ ഉദ്ധവ് താക്കറെയോട് പറഞ്ഞതായാണ് റിപ്പോർട്. ഉദ്ധവിന് എതിരെ നടപടിയെടുക്കേണ്ട ആവശ്യമില്ലെന്നും ഏക്‌നാഥ് ഷിൻഡെ പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു (ഏക്‌നാഥ് ഷിൻഡെയെ ഇന്ന് സേന നിയമസഭാ കക്ഷി നേതൃ സ്‌ഥാനത്ത് നിന്ന് നീക്കിയിരുന്നു).
തനിക്കെതിരെ ശിവസേന പ്രവർത്തകർ പ്രകടനം നടത്തിയതിൽ ഷിൻഡെ അതൃപ്‌തി പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ ശിവസേന നേതാക്കളെയും പ്രവർത്തകരെയും ബിജെപി പീഡിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഏക്‌നാഥ് ഷിൻഡെയോട് പറഞ്ഞതായും ഇന്ത്യ ടുഡേ റിപ്പോർട് ചെയ്യുന്നു.
ബിജെപിയുമായുള്ള സഖ്യത്തിന് എതിരെ സംസാരിച്ച ഉദ്ധവ് താക്കറെ, ബിജെപിയും മുമ്പ് ശിവസേനയോട് മോശമായി പെരുമാറിയതായി ഏക്‌നാഥ് ഷിൻഡെയോട് പറഞ്ഞു. എന്നാൽ ഇതിന് മറുപടിയായി ഷിൻഡെ പറഞ്ഞത് ഇങ്ങനെ; ” തീരുമാനം നിങ്ങളുടേതാണ്, എൻസിപിയുമായും കോൺഗ്രസുമായും ശിവസേന സഖ്യം ചേരുന്നത് സൂറത്തിലെ എംഎൽഎമാർക്ക് പ്രശ്‌നമാണ്.” എൻസിപി, കോൺഗ്രസ് സഖ്യം ശിവസേന ഉപേക്ഷിച്ചില്ലെങ്കിൽ പാർട്ടി പിളരുമെന്ന മുന്നറിയിപ്പാണ് ഷിൻഡെ അനുനയ ശ്രമത്തിന് എത്തിയവർക്ക് നൽകിയത് എന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്.
Most Read: ഭൂരിപക്ഷം ഉള്ളിടത്തോളം കാലം ഭരിക്കും, തീക്കളി നിർത്തണം; കോടിയേരി