തിരുവനന്തപുരം: നിയമസഭയില്‍ ഭൂരിപക്ഷം ഉള്ളിടത്തോളം കാലം ഭരിക്കുമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സമാധാനം തകർക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും തീക്കളി നിർത്തിയില്ലെങ്കില്‍ ജനം പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് ബഹുജന സംഗമം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ പ്രതിഛായ തകർക്കുന്ന രീതിയിലുള്ള ദുഷ് പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. കോൺഗ്രസും ബിജെപിയും ആസൂത്രണം ചെയ്‌താണ് ദുഷ് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ആർഎസ്എസിന്റെ കയ്യിൽ കളിക്കുകയാണ്. ആർഎസ്എസിന്റെ എൻജിഒയിൽ ജോലി കൊടുത്തത് തന്നെ ദുരൂഹമാണ്. ബിജെപി നേതാക്കളിലേക്ക് എത്തിയപ്പോഴാണ് സ്വർണക്കടത്ത് കേസിന്റെ അന്വേഷണം അട്ടിമറിച്ചതെന്ന് ആരോപിച്ച കോടിയേരി, മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് സമരം നടത്തുന്ന പ്രതിപക്ഷത്തെയും വിമര്‍ശിച്ചു.
ഉയരുന്ന ആരോപണങ്ങളിൽ വസ്‌തുതയുണ്ടെങ്കിൽ അന്വേഷിച്ച് കണ്ടുപിടിക്കട്ടെ. രണ്ട് കൊല്ലം മുമ്പാണ് സ്വർണം കടത്തിയ സംഭവം ഉണ്ടായത്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കേരളം തന്നെ പറഞ്ഞു. പക്ഷേ സ്വർണം അയച്ച ആളെയും കിട്ടിയ ആളെയും പിടിക്കാനായില്ല. ബിജെപി നേതാക്കളിലേക്ക് എത്തിയപ്പോൾ സ്വർണക്കടത്ത് കേസിന്റെ അന്വേഷണം അട്ടിമറിച്ചു.
സ്വര്‍ണം ഈന്തപ്പഴത്തിൽ കടത്തിയെന്നാണ് ആദ്യം പറഞ്ഞത്. പക്ഷേ ഒന്നും കിട്ടിയില്ല. പിന്നെ ഖുറാനിൽ കടത്തിയെന്ന് പറഞ്ഞു. ഇപ്പോൾ ബിരിയാണി ചെമ്പിലാണ് സ്വര്‍ണം കടത്തിയത് എന്നാണ് പറയുന്നത്. ഇങ്ങനെയുള്ള സാധനം ബിരിയാണി ചെമ്പിൽ കൊടുക്കേണ്ടതുണ്ടോ എന്ന് കോടിയേരി പരിഹസിച്ചു. സമരം ചെയ്‌ത് എൽഡിഎഫിനെ താഴെ ഇറക്കാമെന്നാണോ യുഡിഎഫും ബിജെപിയും വിചാരിക്കുന്നതെന്നും കോടിയേരി ചോദിച്ചു. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ചാടി വീഴുകയാണ്. ഇത് പ്രകോപനം സൃഷ്‌ടിക്കാനല്ലേ. കരിങ്കല്ല് കൊണ്ടാണ് മുഖ്യമന്ത്രിയെ നേരിടേണ്ടത് എന്ന് പറഞ്ഞത് കോൺഗ്രസിന്റെ ആഗ്രഹമാണ്. ആ കല്ലുകൾ തിരിച്ചെറിയാൻ ജനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കലാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. മുഖ്യമന്ത്രിയുടെ സുരക്ഷ ഞങ്ങളേറ്റെടുത്താൽ ഒരുത്തനും അടുക്കില്ലെന്നും കോടിയേരി വെല്ലുവിളിച്ചു. പത്ത് പോലീസിന്റെ പിൻബലത്തിൽ പ്രവർത്തിക്കുന്ന സർക്കാരല്ല ഇത്. ജനങ്ങളുടെ പിന്തുണയാണ് സര്‍ക്കാരിന്റെ കരുത്ത്. സമരാഭാസത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Most Read: മൽസരയോട്ടം വേണ്ട, ലൈസൻസടക്കം പോകും; കർശന നടപടി