തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ മൽസരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി ആന്റണി രാജു മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കി. രൂപമാറ്റം വരുത്തിയും അമിതവേഗത്തില്‍ ഓടിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസന്‍സും റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യാനാണ് മന്ത്രിയുടെ നിർദ്ദേശം. പരിശോധനാ വേളയില്‍ നിര്‍ത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിലെത്തി പിഴ ഈടാക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കില്‍ നടത്തേണ്ട മോട്ടോര്‍ റേസ് സാധാരണ റോഡില്‍ നടത്തി യുവാക്കള്‍ അപകടത്തില്‍പ്പെട്ട് മരണമടയുന്നത് അടുത്ത കാലത്ത് വർധിച്ച് വരുന്നതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ചെറുപ്പക്കാരുടെ അപക്വമായ നടപടിക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കുവാന്‍ രണ്ടാഴ്‌ച നീണ്ട് നില്‍ക്കുന്ന ‘ഓപ്പറേഷന്‍ റേസ്’ എന്ന പേരിലുള്ള കര്‍ശന പരിശോധന ബുധനാഴ്‌ച ആരംഭിക്കുമെന്നും ആന്റണി രാജു അറിയിച്ചു.
കഴിഞ്ഞദിവസം വിഴിഞ്ഞത്ത് നടന്ന അപകടത്തെക്കുറിച്ച് കേരള പോലീസും മുന്നറിയിപ്പ് നൽകിയിരുന്നു: ‘വിഴിഞ്ഞം ഭാഗത്ത് മത്സരപ്പാച്ചിലിനിടയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു ചെറുപ്പക്കാര്‍ ദാരുണമായി മൃതിയടഞ്ഞത് നാം ഏവരെയും വിഷമത്തിലാഴ്‌ത്തിയ വാര്‍ത്തയാണ്. വാഹനം യാത്രാസംബന്ധമായ ആവശ്യങ്ങള്‍ക്കുള്ളതാണ്. അത് മൽസരിക്കാനുള്ളതാക്കി മാറ്റുമ്പോള്‍ നഷ്‌ടമാകുന്നത് വിലപ്പെട്ട ജീവനുകളാണ്. എന്തിനാണീ മൽസരം? ഫോട്ടോയും വീഡിയോയുമെടുത്ത് സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നവര്‍ക്കും, കൈയടിച്ച് പ്രോൽസാഹിപ്പിക്കുന്നവര്‍ക്കുമല്ല നഷ്‌ടം. മക്കളെ നഷ്‌ടമാകുന്ന മാതാപിതാക്കള്‍ക്കാണ്. റോഡ് സുരക്ഷ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. നിരത്തിലെ മര്യാദകള്‍ പാലിക്കാം. അപകടങ്ങള്‍ ഒഴിവാക്കാം’; പോലീസ് ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.
Most Read: വൈറൽ വീഡിയോ പണിയായി; നടുറോഡിൽ ഡാൻസ് ചെയ്‌ത വരന് രണ്ട് ലക്ഷം പിഴ