ന്യൂഡെൽഹി: ആം ആദ്‌മി എംപി സഞ്‌ജയ് സിങ്ങിന്റെ വീട് ബിജെപി പ്രവർത്തകർ അക്രമിച്ചതായി പരാതി. രാമക്ഷേത്ര നിർമാണ ഭൂമിയിടപാടിലെ അഴിമതി താൻ തുറന്നുകാട്ടിയത് കാരണമാണ് ബിജെപി പ്രവർത്തകർ ഗുണ്ടായിസം കാണിക്കുന്നതെന്ന് എംപി പറയുന്നു.
സഞ്‌ജയ് സിങ്ങിന്റെ വീട് സ്‌ഥിതി ചെയ്യുന്നത് കർശന സുരക്ഷയുള്ള ഡെൽഹി നോർത്ത് അവന്യൂ പ്രദേശത്താണ്. അതിക്രമിച്ച് കയറിയ രണ്ടുപേർ വീട്ടിൽ കരിയോയിൽ ഒഴിക്കുകയായിരുന്നു എന്ന് ആം ആദ്‌മി വൃത്തങ്ങൾ അറിയിച്ചു.
രണ്ടുപേരെയും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കില്ല. ‘എന്റെ വീട് ആക്രമിക്കപ്പെട്ടു. . ബിജെപി പ്രവർത്തകരെ നിങ്ങൾ കേട്ടോളൂ. എത്ര ഗുണ്ടായിസം കാണിച്ചാലും രാമക്ഷേത്രത്തിന് വേണ്ടി സ്വരൂപിച്ച പണം മോഷ്‌ടിക്കാൻ ഞാൻ അനുവദിക്കില്ല. ഇതിന്റെ പേരിൽ ഞാൻ കൊല്ലപ്പെടുകയാണെങ്കിൽ പോലും’- സഞ്‌ജയ് സിങ് ട്വിറ്ററിൽ കുറിച്ചു.
അതേസമയം, സഞ്‌ജയ് സിങ്ങിന്റെ ആരോപണങ്ങൾ ബിജെപി തള്ളി. സ്‌ക്രിപ്‌റ്റ് അനുസരിച്ച് കളിക്കുന്ന നാടകമാണിതെന്നാണ് ബിജെപിയുടെ വാദം.
Also Read: സിദ്ദീഖ് കാപ്പനെതിരായ ഒരു കുറ്റം ഒഴിവാക്കി; ജാമ്യാപേക്ഷ 22ന് പരിഗണിക്കും