ന്യൂഡെല്‍ഹി: അപമാനം സഹിച്ച് കോൺഗ്രസിൽ തുടരില്ലെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കോണ്‍ഗ്രസില്‍ തുടരില്ലെന്നും എന്നാൽ ബിജെപിയിലേക്ക് പോകില്ലെന്നും അമരീന്ദർ വ്യക്‌തമാക്കി. എന്‍ഡിടിവിയോട് ആയിരുന്നു അമരീന്ദറിന്റെ പ്രതികരണം. കോൺഗ്രസ് തനിക്ക് ഇത്തരമൊരു പരിഗണയല്ല തരേണ്ടതെന്നും അമരീന്ദര്‍ പറഞ്ഞു.
”ഞാന്‍ 52 വര്‍ഷമായി രാഷ്‌ട്രീയത്തില്‍. ഒരുദിവസം രാവിലെ 10.30ന് കോണ്‍ഗ്രസ് പ്രസിഡണ്ട് പറയുന്നു രാജി വെക്കാന്‍. ഞാന്‍ ഒരു ചോദ്യവും ചോദിച്ചില്ല. വൈകീട്ട് 4 മണിക്ക് ഞാന്‍ ഗവര്‍ണറുടെ അടുത്തേക്ക് പോയി രാജി വെച്ചു. 50 വര്‍ഷത്തിന് ശേഷവും നിങ്ങള്‍ക്ക് എന്നെ സംശയമാണെങ്കില്‍, എന്റെ വിശ്വാസ്യത അപകടത്തിലാണെങ്കില്‍ പാര്‍ട്ടിയില്‍ തുടരുന്നതിന്റെ അർഥമെന്താണ്,” അമരീന്ദര്‍ വ്യക്‌തമാക്കി.
കഴിഞ്ഞ ദിവസം കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിനേയും അമരീന്ദര്‍ കണ്ടിരുന്നു. തുടർന്നാണ് ബിജെപി പ്രവേശനം വീണ്ടും ചർച്ചയായത്.
അതേസമയം, പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധി മുതലെടുക്കാനാണ് ആംആദ്‌മി അധ്യക്ഷനും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ലക്ഷ്യമിടുന്നത്. നിലവില്‍ പഞ്ചാബിലാണ് കെജ്‌രിവാള്‍ ഉള്ളത്. പഞ്ചാബില്‍ ഇപ്പോൾ നടക്കുന്ന കാര്യങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും, ഇവിടെയെല്ലാം വെറും തമാശയിലേക്ക് എത്തിയെന്നും അദ്ദേഹം പറഞ്ഞു.
അമരീന്ദര്‍ സിംഗ് നല്‍കിയ വാഗ്‌ദാനങ്ങള്‍ നിലവിലെ പഞ്ചാബ് മുഖ്യമന്ത്രി നിറവേറ്റുകയും അഴിമതിക്കാരായ മന്ത്രിമാര്‍, എംഎല്‍എമാര്‍, ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും വേണമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ആംആദ്‌മിക്ക് മാത്രമേ പഞ്ചാബില്‍ സ്‌ഥിരതയുള്ള സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുള്ളൂവെന്നാണ് കെജ്‌രിവാളിന്റെ അവകാശവാദം.
Read also: സിപിഎമ്മിൽ ചേരുമെന്ന് സോളമൻ അലക്‌സ്; ഗ്രാമവികസന ബാങ്ക് ഭരണം യുഡിഎഫിന് നഷ്‌ടമാകും