ന്യൂഡെൽഹി: മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ അഭാവം പാർട്ടിയെ ബാധിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത്. പുതിയ പാർട്ടി പ്രഖ്യാപിക്കാൻ പോകുന്നുവെന്ന അമരീന്ദറിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് റാവത്ത് പ്രതികരിച്ചത്. അമരീന്ദർ സിംഗിന്റെ അടുത്ത അനുയായികളായ നേതാക്കളും പാർട്ടി വിടുമെന്നാണ് വിവരം. ബിജെപിയുമായി സഖ്യ മനോഭാവം പ്രകടിപ്പിച്ചതോടെ സിംഗിൽനിന്ന് നിരവധി കോൺഗ്രസ് നേതാക്കൾ അകന്നതായും നേതൃത്വം വിലയിരുത്തുന്നുണ്ട്.
“അദ്ദേഹത്തിന്റെ തീരുമാനം കോൺഗ്രസിൽ യാതൊരു മാറ്റങ്ങളുമുണ്ടാക്കില്ല. പുതിയ മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നിയുടെ പ്രവർത്തനങ്ങളുടെ അടിസ്‌ഥാനത്തിലാകും പാർട്ടിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുക. അദ്ദേഹം അത് നന്നായി കൈകാര്യം ചെയ്യുന്നുണ്ട്”- റാവത്ത് പറഞ്ഞു. ഉള്ളിലുള്ള മതേതരത്വത്തെ അമരീന്ദർ സ്വയം കൊന്നതായി തോന്നുന്നു. ഒരു വർഷത്തോളമായി ഡൽഹിയിലെ അതിർത്തിയിൽ കർഷകരെ തളച്ചിടുന്ന ബിജെപിയോട് അദ്ദേഹത്തിന് എങ്ങനെ ക്ഷമിക്കാൻ കഴിയുമെന്നും റാവത്ത് ചോദിച്ചു.
ചൊവ്വാഴ്‌ചയാണ് അമരീന്ദർ പുതിയ പാർട്ടി രൂപീകരിക്കുന്നു എന്ന വിവരം പുറത്തുവിട്ടത്. ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിനാണ് പാർട്ടിയെന്നും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും അമരീന്ദര്‍ സിംഗ് കൂട്ടിച്ചേർത്തു.
Read also: ആര്യനെ കാണാനെത്തി ഷാരൂഖ് ഖാൻ; ആദ്യ സന്ദർശനം