കൊച്ചി: കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത് സിപിഎമ്മിനെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം സമ്മേളനം നടത്താൻ വേണ്ടിയാണ് സർക്കാർ ജില്ലകളെ തരംതിരിച്ചത്. ഇതിനായാണ് എ, ബി, സി കാറ്റഗറി ഉണ്ടാക്കിയതെന്നും തൃശൂർ, കാസർഗോഡ് ജില്ലകളെ ഉദാഹരണമായി സൂചിപ്പിച്ച് അദ്ദേഹം ആരോപിച്ചു.
പുതിയ മാനദണ്ഡങ്ങൾ പ്രകാരം തൃശൂരും കാസർഗോഡും കർശന നിയന്ത്രണങ്ങളിൽ നിന്ന് പുറത്തായി. ഇവിടെ സിപിഎം സമ്മേളനം നടക്കുന്നതിനാലാണ് ഈ നടപടി. ടിപിആർ അനുസരിച്ച് തൃശൂരും കാസർഗോഡും കർശന നിയന്ത്രണം ആവശ്യമുള്ള ജില്ലകളാണ്.
പാർട്ടി സമ്മേളനം നടത്താൻ വേണ്ടി നിയന്ത്രണം മാറ്റിയത് അപഹാസ്യമായിപ്പോയി. കോവിഡ് ബാധ കൂടാനുള്ള കാരണമായി സിപിഎം സമ്മേളനങ്ങൾ മാറി. ഈ സമ്മേളനങ്ങളിലൂടെ നൂറുകണക്കിനാളുകൾ രോഗ ബാധിതരായി. നേതാക്കൾ വിവിധ ജില്ലകളിലെത്തി രോഗം പടർത്തിയെന്നും സതീശൻ കുറ്റപ്പെടുത്തി.
ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം ലഭിക്കുന്നത് എകെജി സെന്ററിൽ നിന്നാണ്. പൊതുപരിപാടികൾ റദ്ദാക്കിയെന്ന ഉത്തരവ് കാസർഗോഡ് കളക്‌ടർ നിമിഷങ്ങൾക്കകം റദ്ദാക്കി. സമ്മർദ്ദം മൂലമല്ല അങ്ങനെ ചെയ്‌തതെന്നൊക്കെ വിശദീകരിക്കാനല്ലേ പറ്റൂവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആരോഗ്യവകുപ്പ് നിശ്‌ചലമാണ്. ജനങ്ങളെ പരിഹസിക്കുകയാണെന്നും വിഡി സതീശൻ വിമർശിച്ചു.
Most Read: ഹേമ സമിതി റിപ്പോർട്; ഡബ്ള്യുസിസി ഇന്ന് മന്ത്രിയെ കാണും