കോഴിക്കോട്: കാലുമാറി ശസ്‌ത്രക്രിയ നടത്തിയ സംഭവത്തിൽ കോഴിക്കോട് നാഷണൽ ആശിപത്രിയിലെ ഡോക്‌ടർ കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഡോ. ബെഹിർബാൻ ചികിൽസാ പിഴവ് സമ്മതിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രോഗിയുടെ ബന്ധുക്കൾ നാഷണൽ ആശുപത്രി മാനേജ്‌മെന്റുമായി നടത്തിയ ചർച്ചയിലെ തുറന്നുപറച്ചിലാണ് പുറത്തുവന്നത്.
ഇടത് കാലിൽ ശസ്‌ത്രക്രിയ നടത്താൻ ആണ് താൻ മുന്നൊരുക്കം നടത്തിയതെന്ന് ഡോക്‌ടർ പറയുന്നത് ദൃശ്യങ്ങളിൽ കാണാം. അതേസമയം, ഡോക്‌ടറുടെ പിഴവ് മറയ്‌ക്കാൻ ചികിൽസാ രേഖകൾ ആശുപത്രി മാനേജ്‌മെന്റ് തിരുത്തിയെന്ന പരാതി കുടുംബം ആവർത്തിക്കുന്നുണ്ട്. വാതിലിന് ഇടയിൽപ്പെട്ട് ഇടത് കണങ്കാലിന് ഗുരുതര പരിക്കുപറ്റിയ കക്കോടി സ്വദേശിനി സജ്‌ന കഴിഞ്ഞ ഒരു വർഷത്തിലധികമായി നാഷണൽ ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവി പി ബെഹിർബാന്റെ ചികിൽസയിലാണ്.
ശസ്‌ത്രക്രിയ നടത്തിയാൽ പരിക്ക് ഭേദമാകുമെന്ന് ഡോക്‌ടർ അറിയിച്ചു. തുടർന്നാണ് ആശുപത്രിയിൽ അഡ്‌മിറ്റ് ആയത്. സർജറി പൂർത്തിയാക്കി രാവിലെ ബോധം തെളിഞ്ഞപ്പോൾ സജ്‌ന തന്നെ ഞെട്ടി. പരിക്ക് പറ്റിയ കാലിന് പകരം വലതുകാലിനാണ് ശസ്‌ത്രക്രിയ നടത്തിയത്. എന്നാൽ, വലതുകാലിനും പരിക്ക് ഉണ്ടെന്ന് ബോധ്യപ്പെട്ടാണ് ശസ്‌ത്രക്രിയ ചെയ്‌തതെന്നായിരുന്നു ഡോക്‌ടറുടെ ആദ്യ വിശദീകരണം.
Most Read: പോലീസുകാരന്റെ അവസരോചിതമായ ഇടപെടൽ; പിഞ്ചുകുഞ്ഞിന് പുതുജീവൻ