കണ്ണൂർ: പോലീസ് ഉദ്യോഗസ്‌ഥന്റെ അവസരോചിതമായ ഇടപെടലിൽ പിഞ്ചുകുഞ്ഞിന് പുതുജീവൻ. കണ്ണൂർ മയ്യിൽ പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ മുഹമ്മദ് ഫാസിലാണ് ഒമ്പത് മാസം മാത്രം പ്രായമായ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
പാസ്‌പോർട് വെരിഫിക്കേഷൻ ഡ്യൂട്ടിക്ക് പോകവെയാണ് ആകസ്‌മികമായ സംഭവം ഉണ്ടായത്. ഉദ്യോഗസ്‌ഥൻ ഡ്യൂട്ടിക്കായി പോകവേയാണ് സമീപത്തെ വീട്ടിൽ നിന്നും കൂട്ടക്കരച്ചിലും ബഹളവും കേട്ടത്. ശബ്‌ദം കേട്ട വീട്ടിലേക്ക് കുതിച്ചെത്തിയ ഫാസിൽ ഒമ്പത് മാസം പ്രായമായ കുട്ടി നിശ്‌ചലമായി കിടക്കുന്നതും, ചുറ്റിലും നിന്നവർ കുട്ടിയുടെ ജീവൻ നഷ്‌ടപെട്ടെന്ന് കരുതി നിലവിളിക്കുന്നതും കണ്ടു.
എന്നാൽ, ഒട്ടും സമയം കളയാതെ പോലീസ് ഉദ്യോഗസ്‌ഥൻ കുഞ്ഞിന് കൃത്രിമ ശ്വാസം നൽകി. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു മതിയായ ചികിൽസയും ഉറപ്പാക്കി. ഇതോടെ കുഞ്ഞുജീവൻ ജീവിതത്തിലേക്ക് തിരിച്ചെത്തി. കേരള പോലീസ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇതിനകം തന്നെ നിരവധിപ്പേർ പോസ്‌റ്റ് കണ്ട് മുഹമ്മദ് ഫാസിലിന് അഭിനന്ദനം അറിയിച്ചു രംഗത്തെത്തി. പോലീസ് ഉദ്യോഗസ്‌ഥന്റെ അവസരോചിതമായ ഇടപെടലാണ് കുഞ്ഞിന്റെ ജീവൻ തിരികെ കിട്ടാൻ കാരണമായതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Most Read: കോൺഗ്രസ് പ്‌ളീനറി സമ്മേളനത്തിന് ഇന്ന് തുടക്കം; ‘പ്രതിപക്ഷ സഖ്യ രൂപീകരണം’ പ്രധാന ചർച്ച