ന്യൂഡെല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്‌ഥാനത്ത് കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെ ഒരു കര്‍ഷകന്‍ കൂടി ഡെല്‍ഹിയില്‍ ആത്‌മഹത്യ ചെയ്‌തു. പഞ്ചാബിലെ ഫത്തേഗര്‍ സാഹിബ് സ്വദേശിയായ കര്‍ഷകന്‍ അമരീന്ദര്‍ സിംഗ്(40)ആണ് ഡെല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ സിംഗുവില്‍ ശനിയാഴ്‌ച ആത്‌മഹത്യ ചെയ്‌തത്.
കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ രണ്ടുമാസമായി പ്രതിഷേധിക്കുന്ന കര്‍ഷകരില്‍ ഒരാളായിരുന്നു അമരീന്ദര്‍ സിംഗ്. കര്‍ഷകരുടെ ന്യായമായ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിനാല്‍ ആണ് അമരീന്ദര്‍ ആത്‌മഹത്യ ചെയ്‌തതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. കൂടാതെ തന്റെ മരണത്തിലൂടെയെങ്കിലും കര്‍ഷകര്‍ വിജയം കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അമരീന്ദര്‍ പറഞ്ഞിരുന്നതായും സുഹൃത്തുക്കള്‍ പറഞ്ഞു.
വിഷ പദാര്‍ത്ഥം ഉള്ളില്‍ ചെന്നാണ് അമരീന്ദര്‍ സിങ്ങിന്റെ മരണമെന്ന് പോലീസ് അറിയിച്ചു. അദ്ദേഹത്തെ നേരത്തെ സോണിപത്തിലെ ഫിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു എങ്കിലും മരണപ്പെടുക ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമരീന്ദര്‍ സിങ്ങിന്റെ കുടുംബത്തെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിയാത്ത സാഹചര്യത്തില്‍ മൃതദേഹം മറ്റ് കര്‍ഷകര്‍ക്ക് കൈമാറുമെന്നാണ് അറിയുന്നത്.
ഈ മാസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ കര്‍ഷക ആത്‌മഹത്യയാണ് അമരീന്ദറിന്റേത്. കഴിഞ്ഞയാഴ്‌ച ഡെല്‍ഹി-ഗാസിയാബാദ് അതിര്‍ത്തിക്കടുത്തുള്ള പ്രതിഷേധ സ്‌ഥലത്ത് 75 കാരനായ കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കര്‍ഷക സമരത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു യുപി സ്വദേശിയായ കര്‍ഷകന്‍ കഴിഞ്ഞയാഴ്‌ച ആത്‌മഹത്യ ചെയ്‌തത്. നവംബറില്‍ പ്രക്ഷോഭം ആരംഭിച്ചതുമുതല്‍ നിരവധി കര്‍ഷകരാണ് രാജ്യത്ത് മരണപ്പെട്ടത്.
Read Also: വാക്‌സിൻ; കേരളത്തിന് മുഖ്യപരിഗണന; പ്രധാനമന്ത്രിയുടെ യോഗം നാളെ