റിയാദ്: തെക്കൻ സൗദി അറേബ്യയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഭീകരാക്രമണം. അബഹ അന്താരാഷ്‌ട്ര വിമാനത്താവളം ലക്ഷ്യമാക്കി ശനിയാഴ്‌ച യെമനില്‍ നിന്ന് ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ അയച്ച ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന വക്‌താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഹൂതികള്‍ തുടര്‍ച്ചയായി ആക്രമണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അബഹ വിമാനത്താവളം ലക്ഷ്യമാക്കി ബുധനാഴ്‌ച ഹൂതികള്‍ സ്‌ഫോടക വസ്‌തുക്കള്‍ നിറച്ച ഡ്രോണ്‍ അയച്ചിരുന്നു. യെമൻ അതിർത്തിയിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള അബ്ഹ വിമാനത്താവളത്തിന് നേരേ ബുധനാഴ്‌ച ഉച്ചയോടെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ നിറുത്തിയിട്ടിരുന്ന യാത്രാ വിമാനത്തിന് തീ പിടിക്കുകയും നാശനഷ്‌ടങ്ങൾ സംഭവിക്കുകയും ചെയ്‌തിരുന്നു. വളരെ വേഗം തീയണക്കാൻ കഴിഞ്ഞതിനാൽ വലിയ അപകടം ഒഴിവാകുക ആയിരുന്നു.
കൂടാതെ വിമാനത്താവളത്തിന് നേരെ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് വിവിധ രാജ്യങ്ങളും അന്താരാഷ്‌ട്ര സംഘടനകളും രംഗത്തെത്തിയിരുന്നു. സൗദിയിലെ ജനവാസ കേന്ദ്രങ്ങൾക്കു നേരെ നടത്തുന്ന ആക്രമണങ്ങൾ ഹൂതികൾ അവസാനിപ്പിക്കണമെന്നാണ് യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്‌താവ് നെഡ് പ്രൈസ് ആവശ്യപ്പെട്ടത്. യുഎസ്, ഫ്രാൻസ്, ജിസിസി രാജ്യങ്ങൾ തുടങ്ങിയവരും ആക്രമണത്തെ ശക്‌തമായി അപലപിച്ചിരുന്നു. ഈ പശ്‌ചാത്തലത്തില്‍ ഹൂതി ഭീഷണി അവസാനിപ്പിക്കാന്‍ യുഎന്‍ രക്ഷാ സമിതി ഇടപെടണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു.
യുഎന്‍ രക്ഷാ സമിതിക്ക് അയച്ച കത്തില്‍ ഐക്യഷ്‌ട്ര സഭയിലെ സൗദി സ്‌ഥിരം പ്രതിനിധി അംബാസഡര്‍ അബ്‌ദുല്ല അല്‍മുഅല്ലിമിയാണ് മേഖലയിലെ സുരക്ഷക്കും അന്താഷ്ട്ര സമാധാനത്തിനും ഹൂതി മിലിഷ്യകള്‍ സൃഷ്‌ടിക്കുന്ന ഭീഷണി അവസാനിപ്പിക്കാന്‍ യുഎന്‍ രക്ഷാ സമിതി ഇടപെടണമെന്ന് ആവശ്യപ്പെട്ടത്.
Read Also: രാജസ്‌ഥാനില്‍ ട്രാക്‌ടര്‍ റാലിയുമായി രാഹുല്‍ ഗാന്ധി