വയനാട്: കടുവയുടെ ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. മസിനഗുഡിക്ക് സമീപമുള്ള കുറുമർ കോളനിയിലെ മങ്കളബസുവൻ (65) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് 12.45 ഓടെയാണ് സംഭവം. പശുക്കളെ മേയ്‌ക്കാനായി പോയപ്പോഴാണ് മസിനഗുഡിക്ക് സമീപം വെച്ച് കടുവയുടെ ആക്രമണം ഉണ്ടായത്. അരക്ക് മുകളിലുള്ള ശരീര ഭാഗം പൂർണമായി ഭക്ഷിച്ച നിലയിലായിരുന്നു. ആളുകളുടെ ബഹളം കേട്ടതോടെ ഒരു കൈ കടിച്ചു കൊണ്ട് കടുവ ഓടിരക്ഷപെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
ഇവിടെ രണ്ടു മാസത്തിനിടെ ഗൗരിയെന്ന ആദിവാസി സ്‌ത്രീയെയും കടുവ കൊന്നിരുന്നു. വീടിന് അമീപത്തെ കാട്ടിൽ വിറക് എടുക്കാൻ പോയപ്പോഴാണ് ഗൗരിയെ കടുവ ആക്രമിച്ച് കൊന്നത്. അതേസമയം, മുൻപ് ഇതേ സ്‌ഥലത്ത് നിന്ന് മുതുമലക്കടത്ത് സ്വദേശിയായ കുഞ്ഞികൃഷ്‌ണൻ എന്നയാളെ കാലികളെ മേയ്‌ക്കുന്നതിനിടെ കടുവ ആക്രമിച്ചിരുന്നു. കൂടാതെ പ്രദേശത്തെ നിരവധി കന്നുകാലികളെയും കടുവ പിടികൂടുന്നുണ്ട്.
അതേസമയം, കഴിഞ്ഞ 24ന് കന്നുകാലികളെ മേയ്‌ക്കുന്നതിനിടയിൽ ദേവൻ ഭാഗത്ത് ചന്ദ്രൻ എന്നയാളെ കടുവ കൊന്നിരുന്നു. ഇതേ തുടർന്ന് ജില്ലയിൽ വൻ ജനരോക്ഷമാണ് ഉയർന്നത്. ഇതിന്റെ സാഹചര്യത്തിൽ കടുവയെ പിടികൂടി മൃഗശാലയിൽ എത്തിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. മേഫീൽ ഭാഗത്തേക്ക് മാറിയ കടുവയെ കണ്ടെത്തിയെങ്കിലും പിടികൂടാനായിട്ടില്ല. ഇന്നലെ മസിനഗുഡി ഭാഗത്ത് കടുവയുടെ കാൽപ്പാടുകൾ സ്‌ഥിരീകരിച്ചിരുന്നു. ഇതിനിടെയാണ് ഒരാളെ കൂടി കടുവ ആക്രമിച്ച് കൊന്നിരിക്കുന്നത്. നരഭോജിയായ കടുവയെ എത്രയുപെട്ടെന്ന് വെടിവെച്ചു കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Also: കോവിഡ് ഫലം നെഗറ്റീവ്; നിഥിനയുടെ പോസ്‌റ്റുമോർട്ടം നാളെ