കണ്ണൂർ: പരിയാരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോഷണം പതിവാകുന്നു. 7 ലക്ഷം രൂപ വില വരുന്ന, അനസ്‌തേഷ്യ രോഗികൾക്കും കോവിഡ് രോഗികൾക്കും അടിയന്തര ചികിൽസ നൽകാൻ ഉപയോഗിക്കുന്ന വീഡിയോ ലാറൻജോസ്‌കോപ്പി എന്ന ഉപകരണം കാണാതായതിന് പിന്നാലെ വീണ്ടും ആശുപത്രിയിൽ കവർച്ച റിപ്പോർട് ചെയ്‌തു. സൈക്യാട്രിക്ക് പിജി വിദ്യാർഥിനി ഡോ. അശ്വതിയുടെ 40,000 രൂപ വിലവരുന്ന ലാപ്ടോപ്പാണ് കവർച്ച ചെയ്യപ്പെട്ടത്.
മെയ് 30നായിരുന്നു സംഭവം നടന്നത് എന്നാണ് പരാതിയിൽ പറയുന്നത്. സംഭവം നടന്ന അന്നുതന്നെ വിവരം പ്രിൻസിപ്പാളിനെ രേഖാമൂലം അറിയിച്ചിരുന്നു എങ്കിലും ഇന്നലെ മാത്രമാണ് പരാതി നൽകിയതെന്നും ആരോപണമുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിന് പുറമെ ആശുപത്രിയിലെ വരാന്തയിൽ അലക്ഷ്യമായി തള്ളിയ മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളുമടക്കം മോഷണം പോകുന്നതായും പരാതികളുണ്ട്. തുടർന്ന് ആശുപത്രിയിലെ കെടുകാര്യസ്‌ഥതകളെ കുറിച്ച് ഇന്റലിജൻസ് എഡിജിപി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ലാറൻജോസ്‌കോപ്പി മോഷണം പോയ സംഭവത്തിൽ പോലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതർ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർക്കും റിപ്പോർട് നൽകിയിട്ടുണ്ട്. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എസ് അജിത്താണ് സംഭവം സംബന്ധിച്ച് റിപ്പോർട് സമർപ്പിച്ചത്. കേസിൽ വകുപ്പുതല അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.
പരിയാരം പോലീസും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. എസ്ഐ ടിഎസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തിയേറ്ററിലെ ജീവനക്കാരെ ചോദ്യം ചെയ്‌തിരുന്നു. ഓപ്പറേഷൻ തിയേറ്ററിലെ ജീവനക്കാർ അറിയാതെ ഉപകരണം പുറത്തെത്തിക്കാൻ കഴിയില്ലെന്നതിനാൽ ഇവർ പോലീസിന്റെ സംശയ നിഴലിലാണ്.
Malabar News: പോസ്‌റ്റ് ഓഫിസിൽ കവർച്ചാ ശ്രമം; പ്രതി പിടിയില്‍