കോഴിക്കോട്: തളിപ്പറമ്പ് കരിമ്പം സബ് പോസ്‌റ്റ് ഓഫിസിൽ കവർച്ച നടത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്‌റ്റ് ചെയ്‌തു. കുറുവങ്ങാട് സ്വദേശി സഞ്‌ജയനാണ് അറസ്‌റ്റിലായത്. കരിമ്പത്തെ സബ് പോസ്‌റ്റ് ഓഫിസിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്നാണ് പ്രതി കവർച്ചയ്‌ക്ക് ശ്രമിച്ചത്.
ജൂൺ രണ്ടിന് പുലർച്ചെ ആയിരുന്നു സംഭവം. മോഷ്‌ടാവ് പണപ്പെട്ടി തുറക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. പ്രതിക്ക് ക്യാഷ് ചെസ്‌റ്റ് തുറക്കാന്‍ സാധിച്ചിരുന്നെങ്കില്‍ 20 ലക്ഷം രൂപ നഷ്‌ടപ്പെടുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.
അതേസമയം സംഭവസ്‌ഥലത്ത് ഉപേക്ഷിച്ച പണിയായുധത്തില്‍ പതിഞ്ഞ വിരലടയാളമാണ് കേസില്‍ നിർണായകമായത്. 2005ൽ കോഴിക്കോട് ചേവായൂർ പോലീസ് സ്‌റ്റേഷനിൽ കളവ് കേസിൽ റിമാൻഡിലായിരുന്ന പ്രതിയുടെ വിരലടയാളവുമായി ഒത്തുനോക്കിയാണ് പിന്നില്‍ ഒരാള്‍ തന്നെയാണെന്ന് വ്യക്‌തമായത്.
വിവിധ സ്‌ഥലങ്ങളിലായി മാറി താമസിച്ചു വരികയായിരുന്ന സഞ്‌ജയന്റെ ടവർ ലൊക്കേഷൻ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കണ്ണൂർ ടൗണിലുണ്ടെന്ന് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ണൂർ ടൗണിലെ ലോഡ്‌ജ് മുറിയിൽ നിന്ന് പ്രതിയെ സിഐ വി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്.
എസ്ഐ മനോജ്‌കുമാർ, സിപിഒ ഷാജിമോൻ, കണ്ണൂർ ടൗൺ എസ്ഐ സജീവൻ മയ്യിൽ, സിപിഒ അജയൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Malabar News: മദ്യപിച്ചെത്തി തർക്കം, എടിഎം കൗണ്ടർ തകർത്തു; ഒരാൾ കസ്‌റ്റഡിയിൽ