ന്യൂഡെല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്‌റ്റിലായ ജെഎന്‍യു വിദ്യാർഥി ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡെല്‍ഹി കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ(രാജ്യദ്രോഹം), 153 എ(മതത്തിന്റെ അടിസ്‌ഥാനത്തില്‍ വ്യത്യസ്‌ത വിഭാഗങ്ങളില്‍ ശത്രുത വളര്‍ത്തല്‍), 153 ബി (തെറ്റായ ആരോപണം, രാജ്യത്തിന്റെ ഐക്യത്തിനു വിഘാതമായ പ്രസ്‌താവം), 505(പൊതുദ്രോഹത്തിനു വഴിയൊരുക്കുന്ന പ്രസ്‌താവനകള്‍), യുഎപിഎയിലെ 13 (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷ) വകുപ്പുകള്‍ പ്രകാരമാണ് അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി അമിതാഭ് റാവത്ത് കുറ്റം ചുമത്തിയത്.
താന്‍ ഒരു തീവ്രവാദിയല്ലെന്ന് ഷര്‍ജീല്‍ ഇമാം നേരത്തെ പറഞ്ഞിരുന്നു. താന്‍ ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്ന വിചാരണ നിയമ സംവിധാനത്തിലുള്ള ഒരു സര്‍ക്കാരിന്റേതല്ലെന്നും ഒരു രാജഭരണത്തിന്റെ പ്രഹരമാണെന്നും ഡെൽഹി കോടതിയിലെ വിചാരണക്കിടെ അദ്ദേഹം പറഞ്ഞിരുന്നു.
2020 ജനുവരി മുതല്‍ ഷര്‍ജീല്‍ ഇമാം ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ്. 2019 ഡിസംബറില്‍ ജാമിയ മിലിയ, അലിഗഡ് എന്നീ സര്‍വകലാശാലകളില്‍ വിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ പ്രസംഗിച്ചു എന്ന പേരിലായിരുന്നു ഷര്‍ജീല്‍ ഇമാം അറസ്‌റ്റിലായത്. ഷര്‍ജീല്‍ നടത്തിയ പ്രസംഗങ്ങളില്‍ ഒന്ന് തുടങ്ങുന്നത് ‘അസലാമു അലൈക്കും’ എന്നുപറഞ്ഞു കൊണ്ടാണെന്നും ഇത് പ്രത്യേക സമുദായത്തെ ഉദ്ദേശിച്ചാണെന്നും പബ്ളിക്ക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് നേരത്തെ ആരോപിച്ചിരുന്നു. പ്രസംഗത്തിലൂടെ അരാജകത്വം ഉണ്ടാക്കാനാണ് ഷര്‍ജീല്‍ ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ ആരോപണം ഉന്നയിച്ചിരുന്നു.
ബിഹാര്‍ സ്വദേശിയായ ഇദ്ദേഹത്തെ അവിടെ നിന്നായിരുന്നു ഡെല്‍ഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഷര്‍ജിലിനെതിരെ രാജ്യദ്രോഹക്കുറ്റവും യുഎപിഎയും ചുമത്തിയിരുന്നു. ഷഹീന്‍ ബാഗില്‍ സംഘര്‍ഷം സൃഷ്‌ടിക്കാൻ മനഃപൂർവം വിദ്വേഷപ്രസംഗം നടത്തിയെന്ന് ഷര്‍ജീലിനെതിരെ ചുമത്തിയ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു. ഒപ്പം ഷര്‍ജീല്‍ ഭരണഘടനയെ പരസ്യമായി ധിക്കരിക്കുകയും അതിനെ ഫാസിസ്‌റ്റ് രേഖ എന്ന് വിളിക്കുകയും ചെയ്‌തുവെന്നും ആരോപണം ഉയര്‍ത്തിയിരുന്നു.
Read also: ‘വിദേശി’യായി പ്രഖ്യാപിക്കപ്പെട്ട അസം സ്വദേശിനിക്ക് ഇന്ത്യന്‍ പൗരത്വം ‘തിരിച്ചുനല്‍കി