ചെന്നൈ: മുതിർന്ന ഡിഎംകെ നേതാവ് എ രാജയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ മാതാവിന് എതിരായ സ്‌ത്രീവിരുദ്ധ പരാമർശത്തിൻമേലുള്ള പരാതിയിലാണ് കമ്മീഷന്റെ നടപടി. 48 മണിക്കൂറാണ് രാജയെ വിലക്കിയത്. അടിയന്തരമായി എ രാജയോട് വിശദീകരണം നൽകാനും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും അദ്ദേഹത്തിന്റെ മാതാവിനും എതിരെ എ രാജ മോശം പരാമർശം നടത്തിയത് വിവാദമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ അടക്കം പ്രചരിക്കുകയും ചെയ്‌തു. ഡിഎംകെയുടെ താരപ്രചാരകരുടെ പട്ടികയിൽപ്പെട്ടയാളാണ് എ രാജ. പ്രസ്‌താവന സ്‌ത്രീവിരുദ്ധം മാത്രമല്ലെന്നും മാതൃത്വത്തിന് കളങ്കം ഏൽപ്പിക്കുന്നതാണെന്നും കമ്മീഷന്റെ നോട്ടീസിൽ പറയുന്നുണ്ട്.
Read Also: ‘ലവ് ജിഹാദ്’ വിടാതെ ബിജെപി; നിരോധിക്കാൻ നിയമം വേണമെന്ന് ശോഭാ സുരേന്ദ്രൻ