തിരുവനന്തപുരം: കേരളത്തിൽ ലവ് ജിഹാദില്ലെന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ വാദത്തിന് മറുപടിയുമായി ശോഭാ സുരേന്ദ്രൻ. കേരളത്തിൽ ലവ് ജിഹാദുണ്ട്. അത് നിരോധിക്കാൻ നിയമം വേണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
നിരവധി പെൺകുട്ടികളെ കേരളത്തിൽ നിന്ന് കാണാതായിട്ടുണ്ട്. ഇതിൽ ക്രിസ്‌ത്യൻ, ഹിന്ദു പെൺകുട്ടികളുണ്ട്. പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കി നാട്ടിൽ നിന്ന് കടത്തുന്നത് ശരിയല്ല. ലീഗ് കണ്ണുരുട്ടിയതുകൊണ്ടാണ് ശശി തരൂർ ഇത്തരത്തിൽ ഒരു നിലപാട് സ്വീകരിച്ചതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ശബരിമല വിഷയത്തിന് പിന്നാലെ ലവ് ജിഹാദ് വിഷയവും മുൻനിർത്തി കേരളത്തിൽ പ്രചാരണത്തിനുള്ള സാധ്യതകളാണ് ബിജെപി തേടുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള നേതാക്കളെ ഇതിനായാണ് രംഗത്തിറക്കുന്നത്.
കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന യോഗിയുടെ ആരോപണത്തിന് മറുപടിയുമായി ശശി തരൂർ രംഗത്ത് വന്നിരുന്നു. കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്നും വിഷയത്തിൽ എത്ര കേസുകൾ ബിജെപിക്ക് കണ്ടെത്താൻ കഴിഞ്ഞെന്നും ശശി തരൂർ ചോദിച്ചു. ഇത്തരം വർഗീയ വിഷ പ്രചാരണത്തെ തള്ളിക്കളയണമെന്നും തരൂർ ആവശ്യപ്പെട്ടു.
Read Also: യോഗിയുടേത് വർഗീയ വിഷം ചീറ്റുന്ന പ്രചാരണം; വീണു പോകരുതെന്ന് ശശി തരൂർ