ന്യൂഡെൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 2 കോടി രൂപ നൽകി അനുഷ്‌ക ശർമ്മയും വിരാട് കോഹ്‌ലിയും. പൊതുസമൂഹത്തിൽ നിന്ന് പണം സമാഹരിക്കുന്ന കീറ്റോ പ്ളാറ്റ്‌ഫോമിലേക്കാണ് താരദമ്പതികൾ 2 കോടി നൽകിയത്. തങ്ങൾ മുൻകൈ എടുത്തതിലൂടെ 7 കോടിയോളം രൂപ മറ്റുള്ളവരിൽ നിന്ന് സമാഹരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇവർ വ്യക്‌തമാക്കി.
‘ഇൻദിസ്‌ടുഗദർ’ എന്നാണ് പദ്ധതിക്ക് നൽകിയിരിക്കുന്ന ഹാഷ്‌ടാഗ്. കോവിഡ് പ്രതിസന്ധി അനുഭവിക്കുന്നവർക്ക് ഓക്‌സിജൻ, മരുന്നുകൾ, വാക്‌സിനേഷൻ, മറ്റു ആശുപത്രി ചിലവുകൾ എന്നിവ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൂടാതെ കോവിഡ് അവബോധത്തിനുള്ള പദ്ധതികളും കീറ്റോ ആവിഷ്‌കരിച്ചിട്ടുണ്ട്.
അപ്രതീക്ഷിതമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. രാജ്യത്തെ രക്ഷിക്കാൻ എല്ലാവരും ഒരുമിക്കേണ്ട സമയം. കഴിഞ്ഞ ഒരു വർഷമായി ജനങ്ങൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നമുക്ക് പരമാവധി സഹായിക്കാൻ ശ്രമിക്കാമെന്നും കോഹ്‌ലി വ്യക്‌തമാക്കി.
Read also: അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡിഎംകെ സർക്കാർ